മാഡ്രിഡ്: കറ്റാലൻ പാർലമെന്റിന്റെ തിങ്കളാഴ്ച ചേരാനിരിക്കുന്ന സമ്മേളനം സസ്പെൻഡ് ചെയ്തുകൊണ്ടു സ്പാനിഷ് ഭരണഘടനാ കോടതി ഉത്തരവു പുറപ്പെടുവിച്ചു.
സ്പെയിനിൽനിന്നു കാറ്റലോണിയയെ വേർപെടുത്തി സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാൻ ഈ സമ്മേളനത്തിൽ നീക്കമുണ്ടെന്നു വ്യക്തമായതിനെത്തുടർന്നാണു കോടതി ഉത്തരവു പുറപ്പെടുവിച്ചത്. വിഭജനത്തെ എതിർക്കുന്ന കറ്റാലൻ സോഷ്യലിസ്റ്റ് പാർട്ടിയാണു കോടതിയെ സമീപിച്ചത്.
ഞായറാഴ്ച കാറ്റലോണിയയിൽ നടന്ന ഹിതപരിശോധനയിൽ വോട്ടുചെയ്തവരിൽ 90 ശതമാനം പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചു. ഹിതപരിശോധന നിയമവാഴ്ചയ്ക്കെതിരായ ആക്രമണമാണെന്നായിരുന്നു സ്പാനിഷ് പ്രധാനമന്ത്രി രഹോയ് പ്രതികരിച്ചത്. വിഘടനവാദികൾക്ക് എതിരേ സ്പാനിഷ് രാജാവും രംഗത്തുവന്നു.
എന്നാൽ, സ്വാതന്ത്ര്യ നീക്കത്തിൽ നിന്നു പിന്മാറുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് കറ്റാലൻ നേതാവ് കാർലസ്. സ്പെയിനിൽനിന്നു വിട്ടുപോരണമെന്നു ഭൂരിഭാഗം കറ്റാലൻകാരും അഭിപ്രായപ്പെട്ടെന്നും അതു മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കറ്റാലൻ പാർലമെന്റ് സമ്മേളനത്തിനു ഭരണഘടനാ കോടതിയുടെ വിലക്ക്
01:21 AM Oct 06, 2017 | Deepika.com