ലാസ് വേഗസ്: ലാസ് വേഗസിൽ കൂട്ടക്കൊല നടത്തിയ സ്റ്റീഫൻ പാഡ്ഡോക്ക് ഷിക്കാഗോയിലെ ലൊല്ലാപലൂസ സംഗീതോത്സവത്തിലും ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നു സൂചന.
സംഗീതോത്സവ വേദിക്കു സമീപമുള്ള ബ്ലാക്ക് സ്റ്റോൺ ഹോട്ടലിൽ ഇയാൾ ഓഗസ്റ്റ് ആദ്യം രണ്ടു മുറി ബുക്ക് ചെയ്തിരുന്നുവെന്നു പോലീസ് കണ്ടെത്തി. മുറി ബുക്കുചെയ്തെങ്കിലും ഇയാൾ ഷിക്കാഗോയിൽ എത്തിയില്ല. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പുത്രി മാലിയ ഉൾപ്പെടെ നിരവധി പേർ ഓഗസ്റ്റിലെ ഷിക്കാഗോ സംഗീതോത്സവത്തിൽ പങ്കെടുത്തിരുന്നു.
ലാസ് വേഗസിൽ ഇത്തരം ഒരു ഹോട്ടൽമുറിയിൽനിന്നാണ് പാഡ്ഡോക്ക് ഹാർവസ്റ്റ് കൺട്രി മ്യൂസിക് ഫെസ്റ്റിവലിന് എത്തിയവർക്കു നേരേ വെടിയുതിർത്ത് 59 പേരെ വകവരുത്തിയത്.
ലാസ് വേഗസിലെ കൂട്ടക്കൊലയ്ക്കായി വളരെ മുന്പേ പാഡ്ഡോക്ക് തയാറെടുപ്പു നടത്തിയിരുന്നതായി സൂചനയുണ്ട്. വർഷങ്ങൾ ചെലവിട്ടാണ് 47 തോക്കുകളും തിരകളും സ്ഫോടകവസ്തുക്കളും സംഘടിപ്പിച്ചത്.
കൂട്ടക്കൊലയ്ക്കുശേഷം രക്ഷപ്പെടാൻ പാഡ്ഡോക്ക് പദ്ധതിയിട്ടിരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ക്ലാർക് കൗണ്ടി ഷരീഫ് ജോസഫ് ലൊംബാർഡോ പറഞ്ഞു. പുറമേയുള്ള മറ്റാരുടെയോ സഹായം അക്രമിക്കു കിട്ടിയിരുന്നുവെന്നും ലൊംബാർഡോ പറഞ്ഞു. എന്നാൽ ഈ നിഗമനം സാധൂകരിക്കാനുള്ള തെളിവില്ലെന്ന് അന്വേഷണം നടത്തിയ എഫ്ബിഐ പറഞ്ഞു. പാഡ്ഡോക്ക് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ഭീകരബന്ധമുണ്ടെന്നു സംശയിക്കാൻ കാരണമില്ലെന്നും എഫ്ബിഐ വ്യക്തമാക്കി.
പാഡ്ഡോക്കിന്റെ കംപ്യൂട്ടറും സെൽഫോണും പരിശോധിച്ച എഫ്ബിഐ ഉദ്യോഗസ്ഥർ പാഡ്ഡോക്കിന്റെ കൂട്ടുകാരി മരിലൂ ഡാനിലിനെ ചോദ്യംചെയ്യുകയും ചെയ്തു. ആത്മാർഥതയും കരുണയുമുള്ള നല്ല മനുഷ്യനായിരുന്നു പാഡ്ഡോക്കെന്നും ആക്രമണപദ്ധതിയെക്കുറിച്ചു തനിക്ക് യാതൊരു വിവരവും കിട്ടിയിരുന്നില്ലെന്നും മരിലൂ പറഞ്ഞു.
കൂട്ടക്കൊലയ്ക്കു പാഡ്ഡോക്കിനെ പ്രേരിപ്പിച്ച കാരണം അറിയാതെ അന്വേഷകസംഘം ഇരുട്ടിൽ തപ്പുകയാണ്.
ലാസ് വേഗസ് കൂട്ടക്കൊല: ഷിക്കാഗോയിലും പാഡ്ഡോക്ക് ആക്രമണത്തിനു പദ്ധതിയിട്ടു
01:21 AM Oct 06, 2017 | Deepika.com