വത്തിക്കാൻസിറ്റി: അടുത്ത വർഷം ഒക്ടോബറിൽ നിശ്ചയിച്ചിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിനു മുന്നോടിയായി വത്തിക്കാനിൽ ആഗോള യുവജനസമ്മേളനം നടത്താൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭാംഗങ്ങൾക്കു പുറമേ ഇതര ക്രൈസ്തവ സഭകളിലെയും മറ്റു മതങ്ങളിലെയും യുവജന പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും.
2018 മാർച്ച് 19 മുതൽ 24 വരെയാണ് യുവജന സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സിനഡ് സെക്രട്ടേറിയറ്റ് അറിയിച്ചു. സെക്രട്ടേറിയറ്റിനാണ് സമ്മേളനം നടത്താനുള്ള ചുമതല. യുവജനതയുടെ ശബ്ദവും വിശ്വാസവും സംശയങ്ങളും സഭയ്ക്ക് കേൾക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന ബിഷപ്പുമാരുടെ സിനഡിന്റെ പ്രധാന ചർച്ചാ വിഷയം യുവജനതയാണ്. സിനഡിനു മുന്നോടിയായി വിവിധ സഭകളിലും മതവിശ്വാസങ്ങളിലും പെട്ടവരുടെ പ്രതീക്ഷകളും സംശയങ്ങളും ആകുലതകളും പങ്കുവയ്ക്കാനുള്ള അവസരമാണ് ആഗോള യുവജനസംഗമമെന്ന് സിനഡ് സെക്രട്ടേറിയറ്റ് പറഞ്ഞു.
സമ്മേളനം അവസാനിക്കുന്ന മാർച്ച് 24നു പിറ്റേന്ന് ഓശാനഞായറാണ്. സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയുടെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
ആഗോള യുവജനസംഗമത്തിന് മാർപാപ്പയുടെ ആഹ്വാനം
01:21 AM Oct 06, 2017 | Deepika.com