ന്യൂഡൽഹി: ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കന്പനികളിൽ ഡയറക്ടർ ബോർഡ് ചെയർമാൻ സ്ഥാനവും മാനേജിംഗ് ഡയറക്ടർ സ്ഥാനവും ഒരേ ആൾ വഹിക്കരുതെന്നു ശിപാർശ. കന്പനി ഭരണം സംബന്ധിച്ച സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിയോഗിച്ച ഉദയ് കൊട്ടക് കമ്മിറ്റിയുടെ റിപ്പോർട്ടിലാണു ശിപാർശ.
റിപ്പോർട്ട് സംബന്ധിച്ചു നവംബർ നാലുവരെ നിർദേശങ്ങൾ സമർപ്പിക്കാമെന്നു സെബി അറിയിച്ചു. അതിനുശേഷം സെബി കന്പനിഭരണ മാർഗരേഖ പുറപ്പെടുവിക്കും.
പ്രധാന ശിപാർശകൾ
* ലിസ്റ്റ് ചെയ്ത കന്പനികളിൽ കുറഞ്ഞത് ആറു ഡയറക്ടർമാർ വേണം. ഒരു സ്വതന്ത്ര സ്ത്രീ ഡയറക്ടർ എങ്കിലും വേണം.
* നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രായപരിധി 75 വയസ് ആയിരിക്കണം. ഇതു കഴിഞ്ഞും തുടരണമെങ്കിൽ പ്രത്യേക പ്രമേയം പാസാക്കണം.
* സ്വതന്ത്ര ഡയറക്ടർ രാജിവച്ചാൽ അതിന്റെ കാരണം വിശദമായി പരസ്യപ്പെടുത്തണം.
* ഒരാൾ പരമാവധി എട്ടു ലിസ്റ്റഡ് കന്പനികളിലേ ഡയറക്ടർ ആകാവൂ.
* കന്പനി ഡയറക്ടർമാരിൽ പകുതി സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം.
ലിസ്റ്റ് ചെയ്ത കന്പനികളിൽ ചെയർമാനും എംഡിയും രണ്ടു പേരാകണം: ശിപാർശ
12:02 AM Oct 06, 2017 | Deepika.com