വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മന്ദബുദ്ധിയെന്നു സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ വിശേഷിപ്പിച്ചെന്ന് ആരോപണം. ജൂലൈ 20ലെ കാബിനറ്റ് യോഗത്തിലാണു മന്ദബുദ്ധി പ്രയോഗം നടന്നതെന്നു ബുധനാഴ്ച എൻബിസി ടിവി ആരോപിച്ചു.
ഇന്നലെ തിരക്കിട്ടു വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ ടില്ലേർസൺ ഈ ആരോപണത്തെക്കുറിച്ചു നേരിട്ടു പരാമർശിച്ചില്ല. എന്നാൽ താൻ രാജിക്ക് ഒരുങ്ങുന്നതായ റിപ്പോർട്ടിൽ കഴന്പില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റാണ്എന്നെ നിയമിച്ചത്. അദ്ദേഹത്തിനു താത്പര്യമുള്ളിടത്തോളം കാലം ജോലിയിൽ തുടരും. ജോലി ഉപേക്ഷിക്കുന്ന കാര്യം ചിന്തിച്ചിട്ടില്ല-ടി ടില്ലേർസൺ പറഞ്ഞു.
വാഷിംഗ്ടണിൽ താൻ പുതിയ ആളാണെങ്കിലും ഭിന്നത വിതയ്ക്കുന്നവരുടെ കൈയിലെ പാവയാവാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ദബുദ്ധി പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് അസംബന്ധം എന്നു പറഞ്ഞ് അദ്ദേഹം തടിതപ്പി.ഇതേസമയം ട്രംപുമായുള്ള ഭിന്നതയെത്തുടർന്നു ടില്ലേർസൺ രാജിക്ക് ആലോചിച്ചിരുന്നുവെന്നും വൈസ് പ്രസിഡന്റ് പെൻസ് ഇടപെട്ടാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്നും എൻബിസി റിപ്പോർട്ടിൽ പറഞ്ഞു.
ഉത്തരകൊറിയൻ പ്രശ്നത്തിൽ ട്രംപും ടില്ലേർസണും വിരുദ്ധ ധ്രുവങ്ങളിലാണെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഉത്തരകൊറിയയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നു ടില്ലേർസൺ പറഞ്ഞതിനു പിന്നാലെ റോക്കറ്റ് മനുഷ്യനുമായി ചർച്ച നടത്തി സമയം പാഴാക്കുകയാണു ടില്ലേർസണെന്നു ട്രംപ് ആരോപിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചു.
ട്രംപിനെ മന്ദബുദ്ധിയെന്നു ടില്ലേർസൺ വിളിച്ചെന്ന്
01:02 AM Oct 05, 2017 | Deepika.com