മുംബൈ: റിസർവ് ബാങ്ക് ഇന്നലെ പലിശനിരക്ക് കുറയ്ക്കുമെന്ന് ആരുംതന്നെ കരുതിയിരുന്നില്ല. പക്ഷേ ഡിസംബറിൽ നിരക്ക് കുറയ്ക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
പണനയകമ്മിറ്റി(എംപിസി)യുടെ ദ്വിദിന യോഗത്തിനു ശേഷം റിസർവ് ബാങ്ക് ഗവർണർ ഡോ. ഊർജിത് പട്ടേൽ കാര്യങ്ങൾ വിശദീകരിച്ചു. അതുകഴിഞ്ഞപ്പോൾ ഒരുകാര്യം ഉറപ്പായി. പലിശ കുറയ്ക്കൽ അടുത്തവർഷം പ്രതീക്ഷിച്ചാൽ മതി.
സ്വാഭാവികമായും വ്യാപാര-വ്യവസായ സംഘടനകൾ ബാങ്ക് നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചു. പക്ഷേ റിസർവ് ബാങ്കിന്റെ വാദം ഭദ്രമായിരുന്നു. അവർ ഇതുവരെ വരച്ച പാതയിലാണ് വിലക്കയറ്റം നീങ്ങിയിട്ടുള്ളത്. മാർച്ചോടെ ചില്ലറ വിലക്കയറ്റം നാലരശതമാനത്തിലേക്ക് ഉയരുമെന്ന് ബാങ്ക് കരുതുന്നു. അത് അപായകരമാണ്. അതുകൊണ്ട് പലിശ കൂട്ടുന്നില്ല.
സാന്പത്തികവളർച്ച സംബന്ധിച്ച ബാങ്കിന്റെ വിലയിരുത്തൽ മറ്റു വിദഗ്ധ ഏജൻസികളുടേതിനോട് പൊരുത്തപ്പെടുന്നതു തന്നെയാണ്. ക്രെഡിറ്റ് സ്വിസ് 7.4ൽ നിന്ന് 6.6 ശതമാനത്തിലേക്കും എസ്ബിഐ റിസർച്ച് 7.3-ൽ നിന്ന് 6.4 ലേക്കും വളർച്ച പ്രതീക്ഷ കുറച്ചതാണ്. റിസർവ് ബാങ്കിന്റെ 6.7 ശതമാനം കുറേക്കൂടി യാഥാസ്ഥിതിക വിലയിരുത്തലായി എന്നേ പറയാനുള്ളൂ.
ഖാരിഫ് വിളവ് പ്രതീക്ഷിച്ചത്ര വരില്ല, അമേരിക്കയിലും യൂറോപ്പിലും പലിശ കൂടും, അപ്പോൾ കുറേ മൂലധനം തിരിച്ചുപോകും. ജിഎസ്ടിയും മറ്റും വരുത്തിയ ആഘാതം പുറമേ. ഇതെല്ലാം സന്പദ്ഘടനയ്ക്കു മേൽ ഇരുണ്ട നിഴലുകൾ വീഴ്ത്തുന്നതും റിസർവ് ബാങ്കിന്റെ വിശകലനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കരിനിഴൽ ഉണ്ടെന്നു റിസർവ് ബാങ്ക്
11:52 PM Oct 04, 2017 | Deepika.com