ഇസ്ലാമാബാദ്/ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരനാണെന്നും ആർഎസ്എസ് എന്ന ഭീകരപാർട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ്. ജിയോ ടിവിയുടെ ക്യാപിറ്റൽ ടോക്ക് ഷോയിലാണു ആസിഫിന്റെ വിവാദമുയർത്തിയ പ്രസ്താവന വന്നത്. കാഷ്മീരിൽ കൊല്ലപ്പെടുന്നവരെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ആസിഫ്.
യുഎൻ ജനറൽ അസംബ്ലിയിൽ പാക്കിസ്ഥാനെതിരേ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ കടന്നാക്രമണത്തിനു മറുപടിയായാണു ക്വാജാ ആസിഫിന്റെ പ്രസ്താവന. പാക്കിസ്ഥാൻ ഭീകരത ഉത്പാദിപ്പിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുകയാണെന്നു സുഷമ സ്വരാജ് പ്രസ്താവിച്ചിരുന്നു.
ക്വാജാ ആസിഫിന്റെ പ്രസ്താവനയ്ക്കെതിരേ ബിജെപി രംഗത്തെത്തി.
ഭീകരസംഘടനകൾക്കു മുന്നിൽ മുട്ടുമടക്കിയ, അധികാരമില്ലാത്ത ഗവൺമെന്റിലെ ദുർബല നേതാവാണു ക്വാജാ ആസിഫെന്നു ബിജെപി വക്താവ് ജി.വി.എൽ. നരസിംഹറാവു പറഞ്ഞു.
ഭീകരതയ്ക്കു വളംവയ്ക്കുന്ന പാക്കിസ്ഥാന്റെ മുഖം ു പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിനു വെളിപ്പെടുത്തിയതിലുള്ള അലോസരമാണ് ആസിഫിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് നരസിംഹറാവു കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി ഭീകരനെന്നു പാക് വിദേശകാര്യ മന്ത്രി
01:20 AM Oct 04, 2017 | Deepika.com