പാരദ്വീപ്(ഒഡീഷ):അമേരിക്കൻ ക്രൂഡ് ഓയിലുമായി ആദ്യ കപ്പൽ ഇന്ത്യയിലെത്തി. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ് (ഐഒസി) ഇറക്കുമതി ചെയ്ത 16 ലക്ഷം ബാരലുകളടങ്ങിയ കപ്പലാണ് ഇന്നലെ ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തോടടുത്തത്.
അമേരിക്കൻ ഗൾഫ് കോസ്റ്റിൽനിന്ന് ഓഗസ്റ്റ് 19നു പുറപ്പെട്ട കപ്പലിന് 20 ലക്ഷം ബാരൽ വഹിക്കാനുള്ള ശേഷിയുണ്ട്. പാരദ്വീപ്, ഹാൽദിയ (പശ്ചിമ ബംഗാൾ), ബറൗണി (ബിഹാർ), ബോംഗൈഗാവ് (ആസാം) എന്നിവിടങ്ങളിലെ ഐഒസിയുടെ ശുദ്ധീകരണശാലയിൽ സംസ്കരിച്ചെടുക്കുമെന്ന് ഐഒസി അറിയിച്ചു. ഇന്നലെ തുറമുഖത്തെത്തിയ കപ്പൽ ഐഒസി, പെട്രോളിയം മന്ത്രാലയം, അമേരിക്കൻ എംബസി അധികൃതർ ചേർന്ന് സ്വീകരിച്ചു.
അമേരിക്കൻ ക്രൂഡ് ഇറക്കുമതി ചെയ്ത് ശുദ്ധീകരിക്കുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ഐഒസി. ആകെ 39 ലക്ഷം ബാർ ക്രൂഡ് ആണ് ഐഒസി അമേരിക്കയിൽ ഓർഡർ ചെയ്തിട്ടുള്ളത്.
മറ്റു പൊതുമേഖലാ എണ്ണക്കന്പനികളായ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവും യഥാക്രമം 29.5 ലക്ഷം, 10 ലക്ഷം ബാരൽ ക്രൂഡിന് ഓർഡർ നല്കിയിട്ടുണ്ട്. കൊച്ചി, വിസാഗ് റിഫൈനറികളിലേക്കാണ് ഇവ എത്തിക്കുക. 1975ൽ അമേരിക്ക ക്രൂഡ് ഓയിൽ കയറ്റുമതി അവസാനിപ്പിച്ചതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ ഷിപ്പ്മെന്റാണിത്.
ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യമേഖലാ എണ്ണക്കന്പനികൾ അമേരിക്കയിലെ ഷെയ്ൽ മേഖലയിൽ 500 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ, 58 ലക്ഷം ടണ്ണിന്റെ ദ്രവീകൃത പ്രകൃതിവാതക (എൻഎൻജി) കരാറും ഒപ്പിട്ടുകഴിഞ്ഞു. അടുത്ത വർഷം ജനുവരിയിൽ ആദ്യ ഷിപ്മെന്റ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
ഐഒസിയുടെ ഈ ആദ്യവാങ്ങലിൽ 16 ലക്ഷം ബാരലുകൾ അമേരിക്കയിലെ മാർസിന്റെ ഹൈ സൾഫർ ക്രൂഡാണ്. ഒപ്പം വെസ്റ്റേൺ കനേഡിയൻ സെലക്ടിന്റെ നാലു ലക്ഷം ബാരലുകളുമുണ്ട്. രണ്ടാം ഘട്ടത്തിൽ 19 ലക്ഷം ബാരലുകൾ ഇറക്കുമതി ചെയ്യുന്നതിൽ പകുതി ഷെയ്ൽ ഓയിലാണ്. വൈകാതെ ഇതും അമേരിക്കയിൽനിന്നു പുറപ്പെട്ടേക്കും.
ഇന്ത്യക്ക് ഇനി അമേരിക്കൻ ക്രൂഡ്
12:31 AM Oct 03, 2017 | Deepika.com