ബര്‍ലിന്‍: സര്‍വേ ഫലങ്ങളെ തകിടംമറിച്ച് 12.6 ശതമാനം വോട്ടുമായി, ചരിത്രത്തിലാദ്യമായി ജര്‍മന്‍ പാര്‍ലമെന്റില്‍ ഇടം നേടിയ എഎഫ്ഡി പാർട്ടിയിൽ കലാപക്കൊടി.
പാര്‍ട്ടി അധ്യക്ഷ ഫ്രൗക്കെ പെട്രി പാര്‍ലമെന്റ് ഗൂപ്പിന്റെ തലപ്പത്ത് വരില്ലെന്നു പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളന വേദിയിൽനിന്ന് ഇറങ്ങിപ്പോയി.
അപ്രതീക്ഷിതമായി ലഭിച്ച വോട്ടും ജനപിന്തുണയും 94 അംഗങ്ങളുടെ പാര്‍ലമെന്റ് പ്രവേശനവും ആവേശത്തോടെ അനുയായികൾ ആഘോഷിക്കുന്നതിനിടെയാണു രണ്ടു ചേരികളിലായി നേതാക്കള്‍ അണിനിരന്ന് പാർട്ടിയെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചത്. ഇതിനിടെ പെട്രിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി വാര്‍ത്ത പരന്നു. എന്നാൽ താൻ സ്വയം പാർട്ടിവിടുകയായിരുന്നുവെന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പെട്രിക്കൊപ്പം ഭര്‍ത്താവ് മാര്‍ക്കൂസ് പ്രെറ്റ്സലിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
പാര്‍ലമെന്റിൽ ക്രിയാത്മക പ്രതിപക്ഷമാകാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് സഹഅധ്യക്ഷ ആലിസ് വീഡല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ഇടഞ്ഞു നില്‍ക്കുകയായിരുന്നു പെട്രി. ആലിസ് വീഡല്‍ തന്നെയാണ് പ്രായോഗിക തലത്തില്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ചത്.
ഇതിനിടെ ആംഗല മെര്‍ക്കല്‍ കൂട്ടുകക്ഷി സർക്കാർ രൂപീകരണ ചര്‍ച്ചകള്‍ ഊർജിതമാക്കി. ജെമൈക്ക മോഡല്‍ എന്ന പേരിവൽ സിഡിയു, എഫ്ഡിപി, ഗ്രീന്‍ പാര്‍ട്ടികള്‍ ഉള്‍പ്പെട്ടതാണു സഖ്യം. ഘടക കക്ഷികള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കാമെന്ന് മെർക്കൽ വാഗ്ദാനം ചെയ്തെന്ന് റിപ്പോര്‍ട്ടുണ്ട്.
ജോസ് കുന്പിളുവേലില്‍
എഎഫ്ഡിയില്‍ കലാപം; പാര്‍ട്ടി അധ്യക്ഷയെ പുറത്താക്കി
12:34 AM Sep 27, 2017 | Deepika.com