ബാഗ്ദാദ്: ഇറാക്കിനെ വിഭജിച്ചു സ്വതന്ത്ര കുർദിസ്ഥാൻ സ്ഥാപിക്കാനുള്ള ഹിതപരിശോധന ഇന്നലെ നടന്നു. കുർദുകൾക്കു ഭൂരിപക്ഷമുള്ള വടക്കൻ പ്രവിശ്യകളായ ആർ ബിൽ, സുലൈമാനിയ, ദോഹുക്, കിർകുക്ക് എന്നിവടങ്ങളിലെ ജനങ്ങൾ വോട്ടുചെയ്തു. ഹിതപരിശോധനാ ഫലം ഇന്നു പ്രഖ്യാപിക്കും.
പുതിയ രാജ്യം രൂപീകരിക്കുന്നതിന് അനുകൂലമായിരിക്കും ഹിതപരിശോധനാ ഫലമെന്നു പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ സ്വാതന്ത്ര്യ പ്രഖ്യാപനം ഉടൻ ഉണ്ടാവില്ലെന്നാണ് കുർദ് നേതാക്കൾ സൂചന നല്കിയത്.
കുർദിസ്ഥാൻ രൂപീകരിക്കുന്നതിന് ഇറാക്ക് എതിരാണ്. ഇറാ ക്കി കുർദിസ്ഥാൻ എന്നറിയിപ്പെ ടുന്ന കുർദ് മേഖലയ്ക്ക് ഭാഗിക സ്വയംഭരണാവകാശം നല്കിയിട്ടുണ്ട്. എന്നാൽ, സ്വതന്ത്ര രാജ്യം വേണമെന്നാണ് കുർദുകളുടെ ആവശ്യം. കുർദിസ്ഥാനെ പിന്തുണയ്ക്കുന്ന അമേരിക്ക ഇപ്പോൾ ഹിതപരിശോധന നടത്തുന്നതിനെ എതിർത്തു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ എതിർപ്പ്. അയൽ രാജ്യങ്ങളായ ഇറാനും തുർക്കിക്കും സ്വതന്ത്ര കുർദിസ്ഥാൻ താത്പര്യമില്ല.
കുർദിസ്ഥാൻ ഹിതപരിശോധനാ ഫലം ഇന്ന്
12:20 AM Sep 26, 2017 | Deepika.com