ബർലിൻ: ഇപ്പോഴത്തെ ജർമൻ ചാൻസലർ ആംഗല മെർക്കൽ നാലാമൂഴവും ജർമനിയുടെ ചാൻസലറാവും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ മെർക്കലിന്റെ പാർട്ടിയായ സിഡിയുവും സഹോദരപാർട്ടിയായ സിഎസ്യുവും കൂടി 32.2 ശതമാനം വോട്ടു നേടി (219 അംഗങ്ങൾ). സിഡിയുവിന്റെ സഖ്യകക്ഷിയായ എഫ്ഡിപി 10.3 ശതമാനം വോട്ടു നേടി (70).
മെർക്കലിന്റെ എതിരാളിയായ മാർട്ടിൻ ഷുൾസിന്റെ പാർട്ടിയായ എസ്പിഡി 20.8 ശതമാനം വോട്ടു നേടി (138 അംഗങ്ങൾ). മറ്റുകക്ഷികളുടെ വോട്ടു ശതമാനം ഇങ്ങനെ: ഇടതുപക്ഷം 8.9%, ഗ്രീൻ 9.9%, എഎഫ്ഡി 13.2% .
വരാൻ പോകുന്ന പത്തൊൻപതാം പാലമെന്റിൽ മെർക്കലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടുകക്ഷി ഭരണമാവും ഉണ്ടാകുന്നതെന്നു വ്യക്തമായി.മുസ്ലിംകളെയും അഭയാർഥികളെയും എതിർക്കുന്ന എഎഫ്ഡിക്ക് ഈ തെരഞ്ഞെടുപ്പിൽ ജനപിന്തുണ വർധിച്ചു.
യുദ്ധാനന്തര ജർമനിയിൽ ഇതുവരെ തീവ്ര വലതുപക്ഷ പാർട്ടി പാർലമെന്റ് സീറ്റ് നേടിയിട്ടില്ല. സിറിയ, ഇറാക്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പത്തു ലക്ഷം അഭയാർഥികൾ ജർമനിയിലുണ്ട്. അഭയാർഥികളുടെ എണ്ണം പെരുകുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു എഎഫ്ഡിയുടെ പ്രചാരണം.
സർക്കാർ രൂപീകരിക്കാൻ എഎഫ്ഡിയുമായി ചർച്ച നടത്തില്ലെന്ന് മറ്റു പ്രമുഖ പാർട്ടികൾ വ്യക്തമാക്കി. ബെർലിനിലെ ബൂത്തിൽ ഭർത്താവ് ജൊവാക്കിം സ്യൂറിനൊപ്പമെത്തി മെർക്കൽ വോട്ട് രേഖപ്പെടുത്തി.
മാർട്ടിൻ ഷുൾസ് അദ്ദേഹത്തിന്റെ നാടായ വുർസെലെനിലാണ് വോട്ട് ചെയ്തത്.
63 വയസുള്ള മെർക്കൽ 2005ലാണ് ആദ്യമായി ചാൻസലറാകുന്നത്. മെർക്കലിന്റെ രാഷ്ട്രീയ തലതൊട്ടപ്പനായ ഹെൽമുട്ട് കോൾ നാലുവട്ടം ചാൻസലറായിരുന്നു.
2013ലെ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സഖ്യം 311 സീറ്റുകളും 41.5 ശതമാനം വോട്ടും നേടി. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 193 സീറ്റും 25.7 ശതമാനം വോട്ടും നേടി.
ജോസ് കുന്പിളുവേലിൽ
ജർമനിയിൽ മെർക്കൽ നാലാമൂഴം ഉറപ്പിച്ചു
11:25 PM Sep 24, 2017 | Deepika.com