മോക്സോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മിലുള്ള വാക്പോരിനെ നഴ്സറികുട്ടികളുടെ തല്ലുപിടിത്തത്തോട് ഉപമിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. വഴക്കാളികൾ ശാന്തരാകണം. ഉത്തരകൊറിയയുടെ അണുപരീക്ഷണ, സൈനിക സാഹസങ്ങൾ നിശബ്ദമായി കണ്ടിരിക്കാനാവില്ല. അതോടൊപ്പം കൊറിയൻ മേഖലയെ യുദ്ധത്തിലേക്കു തള്ളിവിടുന്നതും അംഗീകരിക്കാനാവില്ല.
ഉത്തരകൊറിയൻ പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരമാണു വേണ്ടത്. നഴ്സറി കുട്ടികളെപ്പോലെ എടുത്തുചാടി തല്ലുപിടിക്കാൻ തുടങ്ങിയാൽ ആർക്കും ഒന്നും ചെയ്യാനാവില്ല. ഉചിതമായ പരിഹാരത്തിനായി ചൈനയുമായി ചേർന്ന് റഷ്യ പ്രവർത്തിക്കുമെന്ന് ലാവ്റോവ് കൂട്ടിച്ചേർത്തു.
യുഎൻ പൊതുസമ്മേനളത്തിൽ പ്രസംഗിച്ച ട്രംപ് ഉത്തരകൊറിയയെ മുച്ചൂടും നശിപ്പിക്കുമെന്നു പറഞ്ഞിരുന്നു. ട്രംപിനെ കുരയ്ക്കുന്ന പട്ടിയോടാണ് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റിയോംഗ്-ഹോ ഉപമിച്ചത്. ഇതിനു പിന്നാലെ നേരിട്ടു മറുപടി നല്കിയ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ, ട്രംപിന്റെ തലയ്ക്കു സ്ഥിരതയില്ലെന്നു പറഞ്ഞു. കിമ്മിനെ ശരിക്കും പാഠം പഠിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ട്രംപ്- കിം പോര് നഴ്സറി കുട്ടികളുടെ തല്ലുപിടിത്തമെന്നു റഷ്യ
12:00 AM Sep 24, 2017 | Deepika.com