വാഷിംഗ്ടൺ ഡിസി: ആറു മുസ്ലിം രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കാതിരിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ നിരോധനങ്ങൾ ഇന്ന് അവസാനിക്കുന്നു. പകരമായി, കൂടുതൽ കർശന വ്യവസ്ഥകളുള്ള പുതിയ നിരോധനം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പുതിയ നിയന്ത്രണങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കും. പ്രവേശനത്തിന് സന്പൂർണ നിരോധനം മുതൽ വീസ നിയന്ത്രണം വരെയാണു പ്രതീക്ഷിക്കപ്പെടുന്നത്.
തീവ്രവാദ വിവരങ്ങൾ അമേരിക്കയുമായി പങ്കുവയ്ക്കാത്ത രാജ്യങ്ങളും വിശ്വാസയോഗ്യമായ പാസ്പോർട്ടുകൾ നല്കാത്ത രാജ്യങ്ങളും പുതിയ നിയന്ത്രണത്തിൽ ഉൾപ്പെട്ടേക്കും. ഇത്തരം പതിനേഴു രാജ്യങ്ങളുടെ പട്ടിക യുഎസിലെ ആഭ്യന്തര സുരക്ഷാ വകുപ്പ് ട്രംപിനു സമർപ്പിച്ചതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഇതിൽ പകുതി രാജ്യങ്ങൾ, ട്രംപ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന പേടിയിൽ ചില മാറ്റങ്ങൾക്കു തയാറായി.
അമേരിക്കയിലേക്കു വരണമെങ്കിൽ പാലിക്കേണ്ട കാര്യങ്ങൾ സ്റ്റേറ്റ് ഡിപാർട്ട്മെന്റ് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ട്. ഈ മാസം ലണ്ടൻ സബ്വേ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ, കടുത്ത നിരോധനം വേണമെന്നു ട്രംപ് പറഞ്ഞിരുന്നു.
മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർ രാജ്യത്തു പ്രവേശിക്കുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് ജനുവരിയിലാണ് ട്രംപ് ആദ്യം പുറപ്പെടുവിച്ചത്. കോടതികളിൽനിന്നുണ്ടായ തിരിച്ചടികളെത്തുടർന്ന് മാർച്ചിൽ പുതുക്കി ഇറക്കിയ ഉത്തരവാണു പ്രാബല്യത്തിലുള്ളത്. 90 ദിവസത്തെ വിലയിരുത്തൽ കാലാവധികൂടി ഉൾപ്പെട്ട നിരോധനമാണ് ഇന്ന് അവസാനിക്കുന്നത്. ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ, ഇറാക്ക് എന്നീ രാജ്യങ്ങളായിരുന്നു ആദ്യപട്ടികയിൽ ഉണ്ടായിരുന്നത്. ഇറാക്കിനെ പിന്നീട് ഒഴിവാക്കി.
ട്രംപ് കൊണ്ടുവന്ന നിരോധനം ഇന്നു തീരുന്നു; വരാൻ പോകുന്നത് അതിലും വലുതെന്നു റിപ്പോർട്ട്
12:00 AM Sep 24, 2017 | Deepika.com