ന്യൂഡൽഹി: രാജ്യത്ത് സന്പൂർണ വൈദ്യുതവത്കരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. എല്ലാവർക്കും ഉൗർജം എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് ജനസംഘ സ്ഥാപകൻ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിക്കും.
കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, പദ്ധതിയുടെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. പദ്ധതിയുടെ പേരിനെ സംബന്ധിച്ചും സ്ഥിരീകരണമുണ്ടായിട്ടില്ല. "സൗഭാഗ്യ' എന്നാണ് പദ്ധതിയുടെ പേരെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം അവസാനത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും 2019 ആകുന്പോഴേക്കും രാജ്യത്ത് 24 മണിക്കൂറും വൈദ്യതി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഈ പദ്ധതി മുഖ്യ അജണ്ടയായിരുന്നു. തീരുമാനമെടുത്തതിനുശേഷം പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താമെന്നായിരുന്നു മന്ത്രി സഭായോഗത്തിനുശേഷം ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പ്രതികരണം.
സംസ്ഥാന സർക്കാരുകളുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുക എന്നാണ് വിവരം. എല്ലാവർക്കും വൈദ്യുതി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദാശങ്ങൾ കേന്ദ്രസർക്കാരിനു സമർപ്പിക്കാൻ നിർദേശം നല്കിയതായി ആർ.കെ. സിംഗ് പറഞ്ഞു. കാറ്റാടിപ്പാടങ്ങൾ സ്ഥാപിച്ചും സോളാർ പദ്ധതികളിലൂടെയും 20,000 മെഗാവാട്ട് വൈദ്യുതി വീതം രാജ്യത്ത് ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് ഈ വർഷം അവസാനത്തോടെ തുടക്കമാകുമെന്നും അദ്ദേഹം അറിയിച്ചു.
"എല്ലാവർക്കും ഊർജം' പദ്ധതി ഉദ്ഘാടനം നാളെ
11:24 PM Sep 23, 2017 | Deepika.com