ചെന്നൈ: യൂറോപ്യൻ വാഹനിർമാതാക്കളായ പോഷെ തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. തമിഴ്നാട് സർക്കാരുമായി ഇതേക്കുറിച്ച് ചർച്ച നടത്തിയ പോഷെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനായി 7,000 കോടി രൂപ നിക്ഷേപിച്ചേക്കും. ഹ്യുണ്ടായി മോട്ടോർ കമ്പനിയുടെ ഭാഗമായ കിയ മോട്ടോഴ്സിന്റെ 110 കോടി ഡോളറിന്റെ നിക്ഷേപം അടുത്തിടെ തമിഴ്നാടിനു നഷ്ടപ്പെട്ടിരുന്നു. ഹ്യുണ്ടായിയുടെ എല്ലാ നിർമാണ യൂണിറ്റുകളും തമിഴ്നാട്ടിലാണെന്നിരിക്കെ കിയയുടെ പ്ലാന്റ് ആന്ധ്രപ്രദേശിലാണ് പ്രവർത്തനം തുടങ്ങുക.
ഈ വർഷം ആദ്യം ഇന്ത്യൻ കാർ ബ്രാൻഡ് ആയ അംബാസഡറിനെ പോഷെ ഏറ്റെടുത്തിരുന്നു. കൂടാതെ സി.കെ. ബിർള ഗ്രൂപ്പുമായി തമിഴ്നാട്ടിൽ നിർമാണ യൂണിറ്റ് തുടങ്ങാൻ കരാറൊപ്പിടുകയും ചെയ്തിരുന്നു. 700 കോടി രൂപയാണ് ബിർള ഗ്രൂപ്പ് നിക്ഷേപിക്കുക.
സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളായ പോഷെ 3008ലൂടെയായിരിക്കും പോഷെ ഇന്ത്യയിലേക്കു തിരിച്ചെത്തുക എന്നാണ് റിപ്പോർട്ടുകൾ. രണ്ടാം തലമുറ പോഷെ 3008നെ അടുത്തിടെ ചൈനയിൽ അവതരിപ്പിച്ചിരുന്നു. യൂറോപ്പിനു പുറത്തുള്ള പോഷെയുടെ ഒരേയൊരു മാർക്കറ്റാണ് ചൈന.
1990കളിൽ ഇന്ത്യ വിട്ട പോഷെ 2011ൽ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
തമിഴ്നാട്ടിൽ പോഷെ 7,000 കോടി രൂപ നിക്ഷേപിക്കും
11:24 PM Sep 23, 2017 | Deepika.com