കൊച്ചി: കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വളർച്ച കൈവരിക്കാൻ ശാസ്ത്രീമായ അക്വാകൾച്ചർ കൃഷിക്കു കഴിയുമെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) മാടവനയിൽ സ്ഥാപിച്ച അമിനിറ്റി സെന്ററും സർവകലാശാലയിൽ സ്ഥാപിച്ച ഗവേഷണരംഗത്തെ മികവിന്റെ കേന്ദ്രങ്ങളായ സെന്റർ ഓഫ് എക്സലൻസുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിലെ പാടശേഖരങ്ങളിൽ 68,000 ഹെക്ടർ ജലാശയങ്ങളാണുള്ളത്. നൂറുകണക്കിനു കായലുകളും തോടുകളും വേറെയുമുണ്ട്. അക്വാകൾച്ചർ കൃഷിക്ക് ഇവ പ്രയോജനപ്പെടുത്തി ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിന്റെ സാന്പത്തിക രംഗത്തു വൻ വളർച്ചയുണ്ടാകും. ആയിരക്കണക്കിനു തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരൻ, കുന്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോർജ്, വാർഡ് മെംബർ മിനി പ്രകാശൻ, കുഫോസ് പ്രോ വൈസ് ചാൻസലർ ഡോ. കെ. പത്മകുമാർ, രജിസ്ട്രാർ ഡോ. വി.എം. വിക്ടർ ജോർജ്, ഗവേണിംഗ് കൗണ്‍സിൽ അംഗം മനു സി. പുളിക്കൽ, അക്വാട്ടിക് റിസോഴ്സസ് മാനേജ്മെന്റ് സെന്റർ ഓഫ് എക്സലൻസ് ചെയർമാൻ പ്രഫ. വി.എൻ. സജീവൻ, ഫുഡ് പ്രോസസിംഗ് ടെക്നോളജി സെന്റർ ഓഫ് എക്സലൻസ് ചെയർമാൻ ഡോ. ടി.കെ. ശ്രീനിവാസ ഗോപാൽ എന്നിവർ പ്രസംഗിച്ചു.
ഉത്പാദനവളർച്ച കൈവരിക്കാൻ അക്വാകൾച്ചറിനു കഴിയും: മന്ത്രി
11:24 PM Sep 23, 2017 | Deepika.com