ന്യൂയോർക്ക്: അണവഭീഷണിയുയർത്തിയ പാക് പ്രധാനമന്ത്രി ഷഹീദ് ഖക്കൻ അബ്ബാസിക്കു യുഎന്നിൽ ഇന്ത്യ ചുട്ട മറുപടി നല്കി. ഭീകരവാദം ഉത്പാദിപ്പിച്ച് ആഗോള കയറ്റുമതി ചെയ്യുന്ന ടെററിസ്ഥാൻ (ഭീകരരാജ്യം) ആണ് പാക്കിസ്ഥാനെന്ന് യുഎന്നിലെ ഇന്ത്യൻ ദൗത്യസംഘത്തിലെ ഫസ്റ്റ് സെക്രട്ടറി ഈണം ഗംഭീർ പറഞ്ഞു. ഉസാമാ ബിൽ ലാദനെ സംരക്ഷിക്കുകയും മുല്ലാ ഉമറിന് അഭയം നല്കുകയും ചെയ്ത രാജ്യം എങ്ങിനെയാണ് ഭീകരവാദത്തിന്റെ ഇരയാകുന്നതെന്നും അവർ ചോദിച്ചു. ഇന്ത്യ നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തിയാൽ ഹ്രസ്വദൂര അണ്വായുധങ്ങൾ കൊണ്ട് തിരിച്ചടിക്കുമെന്ന പാക് പ്രധാനമന്ത്രി അബ്ബാസിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു ഇത്.
പാക് വാദത്തെ ഖണ്ഡിച്ച് ഇന്ത്യ നല്കിയ മറുപടിയിലെ പ്രസക്തമായ അഞ്ച് കാര്യങ്ങൾ
1. ഉസാമ ബിൻ ലാദനെ സംരക്ഷിക്കുകയും മുല്ലാ ഉമറിന് അഭയം നല്കുകയും ചെയ്ത രാജ്യം എങ്ങനെയാണു ഭീകരവാദത്തിന്റെ ഇരയാകുന്നത്. ഇപ്പോൾ, പാക്കിസ്ഥാന്റെ ക്രൂരതയും ചതിയും വഞ്ചനയും നിഞ്ഞ തന്ത്രങ്ങൾ അയൽരാജ്യങ്ങൾക്ക് പരിചിതമാണ്. വസ്തുത മറച്ചുപിടിച്ചാലും പാക്കിസ്ഥാൻ നടത്തുന്ന വ്യാജപ്രചാരണം യുഎൻ പൊതുസഭയും ലോകവും അറിയും. ചുരുങ്ങിയ ചരിത്രം കൊണ്ടുതന്നെ, പാക്കിസ്ഥാൻ ഭൂമിശാസ്ത്രപരമായി ഭീകരതയുടെ പര്യായമായി മാറി. ശുദ്ധമായ നാടിനായുള്ള അന്വേഷണത്തിൽനിന്നു യഥാർഥ്യത്തിൽ ശുദ്ധമായ ഭീകരനാടാണ് ഉത്ഭവിച്ചത്.ആഗോള ഭീകരവാദം ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന ഒരു ടെററിസ്ഥാൻ (ഭീകരരാജ്യം) ആയി പാക്കിസ്ഥാൻ മാറി.
2. യുഎൻ നിരോധിച്ച ഭീകരസംഘടനയായ ലഷ്കർ-ഇ-തോയിബയുടെ നേതാവ് ഹാഫിസ് സയീദിനെ രാഷ്ട്രീയപാർട്ടിയുടെ നേതാവാക്കി. അന്താരാഷ്ട്ര ഭീകരർക്കു പട്ടാള നഗരങ്ങളിൽ അഭയം നല്കുകയും രാഷ്ട്രീയ ഭാവി നല്കുകയും ചെയ്ത് ഭീരതയ്ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന രാഷ്ട്രമാണു പാക്കിസ്ഥാൻ.
3. അയൽ രാജ്യങ്ങളുടെ പ്രദേശം തട്ടിയെടുക്കാനുള്ള പാക്കിസ്ഥാന്റെ ദുരാഗ്രഹം ആർക്കും നായീകരിക്കാൻ സാധിക്കില്ല. ജമ്മു കാഷ്മീർ ഇന്ത്യയുടെ അവിഭക്തഭാഗമാണ്. അതിനെ അടർത്തിമാറ്റാനുള്ള പാക്കിസ്ഥാന്റെ ഒരു ശ്രമവും വിജയിക്കില്ല.
4. സങ്കല്പത്തിലെ ഭീകരവാദ പ്രവർത്തനത്തെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ ആവലാതിയെക്കുറിച്ച് ഞങ്ങൾ കേട്ടു. അന്താരാഷ്ട്ര സഹായമായി കിട്ടി കോടിക്കണക്കിനു ഡോളർ സ്വന്തം രാജ്യത്തു ഭീകരർക്കു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ചെലവാക്കി. ഇപ്പോൾ ഭീകരവ്യവസായത്തെക്കുറിച്ച് സംസാരിക്കുന്നത് ആത്മവഞ്ചനയാണ്.
5. പാക്കിസ്ഥാനിൽ ഭീകരത തഴച്ചുവരുകയും കുറ്റവിമുക്തരായ ഭീകരർ തെരുവുകളിൽ വിലസുകയും ചെയ്യുന്പോൾ, ഇന്ത്യയിൽ മനുഷാവകാശം സംരക്ഷിക്കണമെന്ന ആവരുടെ പ്രസംഗങ്ങൾ ഞങ്ങൾ കേട്ടു. പരാജയപ്പെട്ട ഒരു രാജ്യത്തുനിന്നു ജനാധിപത്യവും മനുഷാവകാശവും ലോകത്തിനു പഠിക്കേണ്ട ആവശ്യമില്ല. ഭീകരവാദത്തിൽ ആഗോളവത്കരണം നടത്തുന്ന ഒരു ദേശമാണു ടെററിസ്ഥാൻ എന്നതു വസ്തുതയാണ്. ലോകത്തിനു മുഴുവൻ ദുഃഖമുണ്ടാക്കുന്ന ഈ ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കണമെന്നാണ് ഇന്ത്യയ്ക്ക് പാക്കിസ്ഥാനോട് ഉപദേശിക്കാനുള്ളത്. മാനവികത, ലോകക്രമം, സമാധാനം എന്നിവയോടുള്ള പ്രതിബദ്ധത ഇനിയെങ്കിലും പിന്തുടർന്നാൽ പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യത ലഭിക്കും.
ഇന്ത്യയുടെ വാദങ്ങൾ നിരത്തി ഈണം ഗംഭീർ
ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിൽ ഫസ്റ്റ് സെക്രട്ടറിയാണ് ഈണം ഗംഭീർ. 2005 ബാച്ച് ഐഎഫ്എസ് ഓഫീസറായ ഇവർ മിഷനിലെ ഏറ്റവും ജൂണിയർ ആയ ഉദ്യോഗസ്ഥയാണ്.
രക്ഷാസമിതി വികസനം, ഭീകരവിരുദ്ധ പ്രവർത്തനം, സൈബർ സുരക്ഷ, ചേരിചേരാ ഏകോപനം എന്നിവയിൽ ഇവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. യുഎൻ അസംബ്ലിയിൽ നേരത്തെയും പാക്കിസ്ഥാനെ ആക്രമിച്ച് ഈണം വാർത്തയിൽ ഇടം പിടിച്ചിരുന്നു.
പാക്കിസ്ഥാൻ ടെററിസ്ഥാൻ എന്ന് ഇന്ത്യ
01:16 AM Sep 23, 2017 | Deepika.com