ഇസ്ലാമാബാദ്: ബേനസീർ ഭൂട്ടോയുടെയും സഹോദരൻ മുർത്താസയുടെയും വധത്തിനു പിന്നിൽ ബേനസീറിന്റെ ഭർത്താവും മുൻ പാക് പ്രസിഡന്റുമായ ആസിഫ് അലി സർദാരിയാണെന്ന പർവേസ് മുഷാറഫിന്റെ ആരോപണം അങ്ങേയറ്റം അപലപനീയമാണെന്നു ബേനസീറിന്റെ പുത്രിമാർ പ്രതികരിച്ചു. ടിവി ടോക് ഷോകൾ അവസാനിപ്പിച്ച് കൊലയാളിയായ മുഷാറഫ് കോടതിയെ അഭിമുഖീകരിക്കുകയാണു വേണ്ടതെന്നു ബേനസീറിന്റെ മൂത്ത പുത്രി ഭക്താവർ ഭൂട്ടോ സർദാരി ട്വീറ്റു ചെയ്തു.
നിയമത്തിന്റെ പിടിയിൽനിന്ന് ഓടിപ്പോയ ഈ കൊലപാതകിയുടെ ജല്പനങ്ങൾക്കു പ്രാധാന്യം നൽകുന്ന മാധ്യമങ്ങളുടെ നടപടി ലജ്ജാകരമാണെന്ന് ഇളയപുത്രി ആസിഫാ ഭൂട്ടോ സർദാരി പറഞ്ഞു.
വ്യാഴാഴ്ച വീഡിയോ സന്ദേശത്തിലാണ് മുഷാറഫ് സർദാരിക്കെതിരേ ആഞ്ഞടിച്ചത്. ഭൂട്ടോ കുടുംബത്തിന്റെ നാശത്തിനും ബേനസീറിന്റെ വധത്തിനും പിന്നിൽ സർദാരിയാണെന്ന് മുൻ പാക് പ്രസിഡന്റായ പർവേസ് മുഷാറഫ് പറഞ്ഞു. പ്രസിഡന്റായിരുന്ന അഞ്ചുവർഷക്കാലവും മുർത്താസയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർദാരി കൂട്ടാക്കിയില്ലെന്നും മുഷാറഫ് ചൂണ്ടിക്കാട്ടി. മുഷാറഫിനെ കുറ്റപ്പെടുത്തി സർദാരി നടത്തിയ പ്രസ്താവനയാണ് മുഷാറഫിനെ പ്രകോപിപ്പിച്ചതെന്നു കരുതപ്പെടുന്നു.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ 2007 ഡിസംബർ 27ന് റാവൽപ്പിണ്ടിയിലെ ലിയാക്കത്ത് ബാഗിലുണ്ടായ ബോംബ് സ്ഫോടനവും വെടിവയ്പുമാണ് ബേനസീറിന്റെയും കൂടെയുണ്ടായിരുന്ന 20 പേരുടെയും ജീവൻ അപഹരിച്ചത്. അന്നു പ്രസിഡന്റായിരുന്ന മുഷാറഫ് ബേനസീറിനു സുരക്ഷ നൽകുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം. ബേനസീറിന്റെ സഹോദരൻ മുർത്താസ 1996 സെപ്റ്റംബറിലാണു കൊല്ലപ്പെട്ടത്.
അഞ്ചുവർഷം പാക് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ സർദാരി ഈ കേസുകളെക്കുറിച്ച് അന്വേഷണം നടത്തുന്നതിൽ വിമുഖത കാട്ടിയതെന്തുകൊണ്ടാണെന്നു മുഷാറഫ് ചോദിച്ചു. കൊലപാതകക്കേസുകളിൽ കൊലപാതകം കൊണ്ട് ആർക്കാണു നേട്ടമെന്നാണ് ആദ്യം പരിഗണിക്കേണ്ടത്. ഇവിടെ സർദാരിക്കാണ് എല്ലാ നേട്ടവും. എനിക്ക് ഏറെ നഷ്ടമാണുണ്ടായത്. തന്റെ യുക്തികൾ തുറന്നമനസോടെ ബേനസീറിന്റെയും സർദാരിയുടെയും മക്കളായ ബിലാവലും അസീഫായും ഭക്താവറും സ്വീകരിക്കുമെന്നും മുഷാറഫ് പ്രത്യാശിച്ചു.
കഴിഞ്ഞമാസം ഭീകരവിരുദ്ധകോടതി ബേനസീർ വധക്കേസിൽ മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു സ്വത്തു കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു. അടുത്തയിടെ ചികിത്സാർഥം വിദേശത്തുപോയ മുഷാറഫ് ഇപ്പോൾ ദുബായിൽ പ്രവാസ ജീവിതം നയിക്കുകയാണ്.
മുഷാറഫ് കൊലയാളി: ബേനസീറിന്റെ പുത്രിമാർ
12:59 AM Sep 23, 2017 | Deepika.com