മുംബൈ: 2017ലെ ഏറ്റവും വലിയ തകർച്ചയാണ് ഇന്നലെ ഇന്ത്യൻ ഓഹരികൾക്കു നേരിട്ടത്. കൊറിയയിലെ യുദ്ധഭീതിയാണു പ്രശ്നമായതെന്നു വ്യാഖ്യാനിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഇന്ത്യൻ വളർച്ചയെയും ധനകമ്മിയെയും പറ്റിയുള്ള ആശങ്കതന്നെയാണു കന്പോളത്തിൽ എന്നു വ്യക്തമായി.
സെൻസക്സ് 32,000നും നിഫ്റ്റി 10000നും താഴെയായി. സെൻസെക്സ് 447.6 പോയിന്റ് (1.38 ശതമാനം) താണ് 31,889.09ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1.56 ശതമാനം (157.5 പോയിന്റ്) ഇടിഞ്ഞ് 9964.4ൽ ക്ലോസ് ചെയ്തു.ഈയാഴ്ചയിൽ സെൻസെക്സിന് 1.08 ശതമാനവും നിഫ്റ്റിക്ക് 1.19 ശതമാനവും ഇടിവുണ്ടായി.
ബാങ്കുകൾ, ഇടത്തരം കന്പനികൾ തുടങ്ങിയവയ്ക്കൊക്കെ വലിയ വീഴ്ചയുണ്ടായി. റിയൽറ്റിയിൽ 4.35 ശതമാനം, ലോഹക്കന്പനികളിൽ 4.04 ശതമാനം, പൊതുമേഖലാ ബാങ്കുകളിൽ 2.8 ശതമാനം, ഊർജമേഖലയിൽ 2.15 ശതമാനം എന്നിങ്ങനെ ഇടിവുണ്ടായി. ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, വേദാന്ത തുടങ്ങിയവയും വലിയ വീഴ്ച രേഖപ്പെടുത്തി.
ഉത്തേജകപദ്ധതി പ്രഖ്യാപിക്കുന്പോൾ ധനകമ്മി ഇപ്പോൾ ഉദ്ദേശിക്കുന്ന 3.2 ശതമാനത്തിൽനിന്ന് 3.7 ശതമാനമെങ്കിലും ആകുമെന്നാണ് കന്പോളം ഭയപ്പെടുന്നത്. അതോടൊപ്പം വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതിന്റെ ഭീതിയുമുണ്ട്. ഓഗസ്റ്റ് ഒന്നിനു ശേഷം വിദേശനിക്ഷേപകർ 17,213 കോടി രൂപ പിൻവലിച്ചു. ഇന്ത്യൻ ധനകാര്യസ്ഥാപനങ്ങളുടെ പിൻബലത്തിലാണ് കുറേ ആഴ്ചകളായി കന്പോളം നിൽക്കുന്നത്.
ഓഹരിക്കന്പോളത്തിൽ 2017ലെ വലിയ തകർച്ച
12:01 AM Sep 23, 2017 | Deepika.com