യുണൈറ്റഡ് നേഷൻസ്: ഉത്തരകൊറിയ തകരണമെന്നു തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ. ബലപ്രയോഗത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ഇരു കൊറിയകളെയും ഏകീകരിക്കാൻ പദ്ധതിയില്ലെന്നും യുഎൻ ജനറൽ അസംബ്ളിയിൽ നടത്തിയ പ്രസംഗത്തിൽ മൂൺ വ്യക്തമാക്കി.
ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ നിർത്തിവയ്ക്കണം. ആണവപരീക്ഷണം നിർത്തിയാൽ ഉത്തരകൊറിയയ്ക്ക് സാന്പത്തിക സഹായം നൽകാമെന്നും മൂൺ ഉറപ്പുനൽകി.
ഉത്തരകൊറിയയുടെ ആണവ പ്രശ്നം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സംഘർഷം വർധിച്ച് സൈനിക ഏറ്റുമുട്ടലിന് ഇടയാക്കരുത്. ഉത്തരകൊറിയയ്ക്ക് എതിരേ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് നിർദേശത്തെ പിന്താങ്ങുന്നുവെന്നും മൂൺ വ്യക്തമാക്കി. ഉത്തരകൊറിയൻ തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതു നിർത്താനും അവരുടെ ടെക്സ്റ്റൈൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതു തടയാനും എല്ലാ രാജ്യങ്ങളും തയാറാവണം. ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിന്റെ പേരിൽ ഉത്തരകൊറിയയ്ക്ക് എതിരേ ഈയിടെ യുഎൻ ഏർപ്പെടുത്തിയ ഉപരോധത്തിലുള്ള കാര്യങ്ങളാണിത്.
രണ്ടു ദിവസം മുന്പ് ഇതേ വേദിയിൽ പ്രസംഗിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയയെ തകർത്തു തരിപ്പണമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ മൂൺ വിമർശിച്ചില്ലെങ്കിലും എല്ലാവരും ശാന്തരായി വർത്തിക്കണമെന്ന് നിർദേശിച്ചു. സംഘർഷത്തിന്റെ അഭാവമല്ല സമാധാനം.
സംഘർഷകാത്മകമായ സ്ഥിതിഗതികൾ സമാധാനപരമായി കൈകാര്യം ചെയ്യുകയാണു കരണീയം- മുൻ പ്രസിഡന്റ് റോണൾഡ് റേയ്ഗന്റെ വാക്കുകൾ മൂൺ ഉദ്ധരിച്ചു. ഉത്തരകൊറിയൻ പ്രശ്നം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഡോണൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരുമായി മൂൺ ചർച്ച നടത്തും.
ഉത്തരകൊറിയയുടെ തകർച്ച ആഗ്രഹിക്കുന്നില്ല: മൂൺ
01:13 AM Sep 22, 2017 | Deepika.com