പാരീസ്: ഫ്രഞ്ചു സോഷ്യലിസ്റ്റ് പാർട്ടിയുടെ സെൻട്രൽ പാരീസിലെ ആസ്ഥാന മന്ദിരം വില്പനയ്ക്കു വച്ചു. 1981ൽ ഫ്രാൻസ്വാ മിത്തറാംഗ് ഫ്രാൻസിലെ പ്രഥമ സോഷ്യലിസ്റ്റ് പ്രസിഡന്റായി 36 വർഷം കഴിഞ്ഞപ്പോൾ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ആസ്ഥാന മന്ദിരം വിറ്റൊഴിയുന്നത്. മേയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും തുടർന്നു നടത്തിയ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുപക്ഷ സോഷ്യലിസ്റ്റുകൾക്ക് വൻ പരാജയം നേരിട്ടു.
ചൊവ്വാഴ്ച ചേർന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് ആസ്ഥാന മന്ദിരം വിൽക്കാനുള്ള തീരുമാനമുണ്ടായത്. 32000 ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരത്തിന്റെ വില്പനയിലൂടെ അഞ്ചുകോടിക്കും എട്ടരകോടിക്കും ഇടയ്ക്കു ഡോളർ സമാഹരിക്കാമെന്നാണു കണക്കുകൂട്ടൽ.
രാഷ്ട്രീയ തിരിച്ചടി മാത്രമല്ല, സാന്പത്തിക പ്രതിസന്ധിയും ഹെഡ്ക്വാർട്ടേഴ്സ് വില്പന തീരുമാനത്തെ സ്വാധീനിച്ചെന്നു പാർട്ടി ട്രഷറർ ഴാങ് ഫ്രാൻസ് ദെബാത് റിപ്പോർട്ടർമാരോടു പറഞ്ഞു. മാക്രോൺ വിജയിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി ഹാമണ് വെറും ആറു ശതമാനം വോട്ടേ കിട്ടിയുള്ളു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചത് 30 സോഷ്യലിസ്റ്റ് എംപിമാർ മാത്രം. നേരത്തെ പാർട്ടിക്ക് 250 എംപിമാർ ഉണ്ടായിരുന്നു.
ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമന്ദിരം വില്പനയ്ക്ക്
01:04 AM Sep 21, 2017 | Deepika.com