യുണൈറ്റഡ് നേഷൻസ്: അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയാൽ കിം ജോംഗ് ഉനിന്റെ ഉത്തരകൊറിയയെ പാടേ നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പ്രസിഡന്റ് സ്ഥാനമേറ്റശേഷം ആദ്യമായി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. "അമേരിക്കയ്ക്ക് അപാരമായ ശക്തിയും ക്ഷമയും ഉണ്ട്. എന്നാൽ അമേരിക്കയെയോ സഖ്യരാജ്യങ്ങളെയോ സംരക്ഷിക്കാൻ നിർബന്ധിതരായാൽ ഉത്തരകൊറിയയെ മുച്ചൂടും നശിപ്പിക്കുകയല്ലാതെ മാർഗമില്ല:' ട്രംപ് പറഞ്ഞു.
റോക്കറ്റ് മനുഷ്യൻ എന്നാണ് ഉത്തരകൊറിയൻ നേതാവ് കിമ്മിനെ അദ്ദേഹം വിശേഷിപ്പിച്ചത്. "തന്റെയും ഭരണകൂടത്തിന്റെയും ആത്മഹത്യയിലേക്കുള്ള പ്രയാണത്തിലാണു റോക്കറ്റ് മനുഷ്യൻ.' അമേരിക്കയ്ക്ക് ഉത്തരകൊറിയയെ നശിപ്പിക്കാനുള്ള കരുത്തും സന്നദ്ധതയും ഉണ്ട്. എങ്കിലും അതു വേണ്ടിവരില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള ആണവ ഉടന്പടി റദ്ദാക്കുമെന്നു ട്രംപ് സൂചിപ്പിച്ചു. ആ ഉടന്പടി അമേരിക്കയ്ക്ക് ഹിതകരമല്ല. ഇറാന്റെ ആണവപദ്ധതിക്ക് അന്ത്യം കുറിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ പരമാധികാര രാജ്യങ്ങളുടെ ഒരു കൂട്ടായ്മയായി ലോകം മാറണമെന്നു യുഎസ് പ്രസിഡന്റ് നിർദേശിച്ചു. ബഹുരാഷ്ട്ര സഖ്യങ്ങളല്ല വേണ്ടത്. ആഗോളതലത്തിൽ സ്വാതന്ത്ര്യസംരക്ഷണത്തിനുവേണ്ടി ഏറ്റവുമധികം ത്യാഗം സഹിച്ചത് അമേരിക്കൻ ജനതയാണെന്നു ട്രംപ് പറഞ്ഞു.
കിമ്മിനു ട്രംപിന്റെ മുന്നറിയിപ്പ് പാടേ നശിപ്പിക്കും
02:01 AM Sep 20, 2017 | Deepika.com