മോസ്കോ: മുപ്പത്തിനാലുവർഷം മുൻപ് ലോകത്തെ സർവനാശത്തിൽനിന്നു രക്ഷിച്ച സ്റ്റനിസ്ലാവ് പെട്രോവ് (77) അന്തരിച്ചു; ലോകമറിയാതെ.
പഴയ സോവ്യറ്റ് യൂണിയന്റെ വ്യോമപ്രതിരോധവിഭാഗത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ലഫ്റ്റനന്റ് കേണൽ ആയി പെട്രോവ് പ്രവർത്തിക്കുന്പോഴാണു സംഭവം. അമേരിക്കയിൽനിന്നു സോവ്യറ്റ് യൂണിയനെ ലക്ഷ്യമിട്ട് അഞ്ച് ഭൂഖണ്ഡാന്തരമിസൈലുകൾ പുറപ്പെട്ടതായി കംപ്യൂട്ടറുകൾ കാണിച്ചു: അമേരിക്കൻ സൈനികതാവളങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങൾ നല്കിയ വിവരമാണത്.
1983 സെപ്റ്റംബർ 26-നായിരുന്നു അത്. അതിന് ഏതാനുമാഴ്ച മുൻപാണു ദക്ഷിണ കൊറിയൻ വിമാനത്തെ സോവ്യറ്റ് യൂണിയൻ വെടിവച്ചിട്ടത്. ഒരു അമേരിക്കൻ കോൺഗ്രസ് അംഗം അടക്കം 269 പേർ അതിൽ കൊല്ലപ്പെട്ടു. അന്നത്തെ സോവ്യറ്റ് പ്രസിഡന്റ് യൂറി ആന്ദ്രോപ്പോവ് അമേരിക്ക പ്രത്യാക്രമണം നടത്തുമെന്നു ഭയന്നു കഴിഞ്ഞ നാളുകൾ.
മിസൈൽ തൊടുത്തെന്ന സൂചന പെട്രോവ് മേലുദ്യോഗസ്ഥർക്കു നല്കിയാൽ മിനിറ്റുകൾക്കകം മഹായുദ്ധം ഉറപ്പ്. മിസൈൽവേധ മിസൈലുകൾ മാത്രമല്ല അമേരിക്കയെ ലക്ഷ്യമിട്ട് അണുബോംബുകളുമായി നിർത്തിയിട്ടുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ തൊടുക്കാനും ഉത്തരവുണ്ടാകും. ലോകം ആണവയുദ്ധത്തിലാകും.
ഏതായാലും പെട്രോവ് വിവരം മുകളിലോട്ടുവിട്ടില്ല. പകരം കംപ്യൂട്ടർ സിസ്റ്റത്തിനു തകരാർ എന്നറിയിച്ചു.
പെട്രോവ് ഒരു റഡാർ നിരീക്ഷണവിഭാഗത്തിൽ അന്വേഷിച്ചപ്പോൾ അവർ മിസൈൽ സൂചന കണ്ടില്ലെന്നു പറഞ്ഞു. പക്ഷേ ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്ത കംപ്യൂട്ടർ വ്യക്തമായി റിപ്പോർട്ട് ചെയ്തു, സൈറൺ മുഴക്കി.
കംപ്യൂട്ടർ സംവിധാനത്തെ പെട്രോവിനു നേരത്തേ സംശയമുണ്ടായിരുന്നു. അമേരിക്ക ഒരു നവീന നിരീക്ഷണസംവിധാനം സ്ഥാപിച്ചപ്പോൾ പെട്ടെന്നു സ്ഥാപിച്ചതാണു സോവ്യറ്റ് സിസ്റ്റം. സോഫ്റ്റ്വേർ കുറ്റമറ്റതാക്കിയില്ലായിരുന്നു. അതിനാൽ കംപ്യൂട്ടറിനു തെറ്റി എന്നു പെട്രോവ് കണക്കാക്കി.
അരമണിക്കൂറിനുശേഷവും സോവ്യറ്റ് യൂണിയനിൽ മിസൈലൊന്നും പതിച്ചില്ല. കാരണം മിസൈൽ പുറപ്പെട്ടിട്ടില്ലായിരുന്നു.
സംഭവിച്ചത് ഇതാണ്: മേഘപാളികളിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിച്ചത് ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങളിലുണ്ടായിരുന്നു. അതു വിശകലനം ചെയ്ത കംപ്യൂട്ടർ സോഫ്റ്റ്വേർ വെളിച്ചത്തെ മിസൈൽ വിക്ഷേപണമായി തെറ്റിദ്ധരിച്ചു.
അന്നു 44 വയസുള്ള പെട്രോവ് കംപ്യൂട്ടറിനെ അവിശ്വസിച്ചത് ലോകത്തെ രക്ഷിച്ചു. എങ്കിലും പെട്രോവിന് അധികാരികളിൽനിന്നു വഴക്കു കേൾക്കേണ്ടിവന്നു. പിറ്റേ വർഷം അദ്ദേഹം റിട്ടയർ ചെയ്തു.ഏതാനും മാസം മുന്പ് മേയ് 19-നാണു മോസ്കോ നഗരപ്രാന്തത്തിലെ ഫ്രിയാസിനോയിൽ പെട്രോവ് അന്തരിച്ചത്. മാസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ സുഹൃത്ത് കാൾ ഷുമാക്കർ ആണു പുത്രൻ ദിമിത്രിയിൽനിന്നു വിവരമറിഞ്ഞു ലോകത്തിനു വെളിപ്പെടുത്തിയത്.
ശീതയുദ്ധത്തിന്റെ പാരമ്യകാലത്ത് ലോകത്തെ രക്ഷിച്ച പെട്രോവിന്റെ കഥ “ദ മാൻ ഹു സേവ്ഡ് ദ വേൾഡ്’’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി ആക്കിയിട്ടുണ്ട്. പെട്രോവ് ലോകത്തെ രക്ഷിച്ച കഥ സോവ്യറ്റ് മിസൈൽ പ്രതിരോധവിഭാഗം തലവനായി റിട്ടയർ ചെയ്ത യൂറീ വോടിൻട്സെവ് 1998-ൽആത്മകഥ പ്രസിദ്ധീകരിച്ചപ്പോഴാണു ലോകമറിഞ്ഞത്.
ഭൂമിയെ രക്ഷിച്ച പെട്രോവ് വിടവാങ്ങി; ലോകമറിയാതെ
02:01 AM Sep 20, 2017 | Deepika.com