കൊച്ചി: ഫിഷറീസ് വകുപ്പിനു കീഴിൽ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റി (എസ്എഎഫ്-സാഫ്) വിവിധ സ്ഥലങ്ങളിൽ തുറന്നിട്ടുള്ള തീരമൈത്രി സൂപ്പർ മാർക്കറ്റുകളിലും കമ്യൂണിറ്റി പ്രൊവിഷൻ സ്റ്റോറുകളിലും സപ്ലൈകോ നിത്യോപയോഗ സാധനങ്ങൾ വിപണനത്തിനെത്തിക്കുന്നു. തീര മാവേലി എന്ന പേരിലുള്ള ഈ പദ്ധതിക്കായി ആകെ 17 വിപണന കേന്ദ്രങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്.
എറണാകുളം ജില്ലയിലെ എടവനക്കാട്, എളംകുന്നപ്പുഴ, തൃശൂരിലെ പെരിഞ്ഞനം, മലപ്പുറത്തെ തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട് വെസ്റ്റ്ഹിൽ ഭഗവാൻമുക്ക് ബീച്ച്, കൊയിലാണ്ടി, നടക്കാവ്, കണ്ണൂരിലെ പഴയങ്ങാടി, കാസർഗോഡ് ജില്ലയിലെ നീലേശ്വരം, തൃക്കരിപ്പൂർ, മാടക്കാവ്, തിരുവനന്തപുരത്തെ തെന്നൂർകോണം, കൊല്ലത്തെ കുഴീത്തുറ, അഞ്ചാലുംമൂട് എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലാണു പദ്ധതി നടപ്പാക്കുക. സബ്സിഡി, നോണ് സബ്സിഡി ഇനങ്ങളിലുള്ള നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു ലഭ്യമാക്കാൻ ലഷ്യമിടുന്നതാണു പദ്ധതി. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആക്ടിവിറ്റി ഗ്രൂപ്പുകൾ നടത്തുന്ന സൂപ്പർ മാർക്കറ്റുകളെയും കമ്യൂണിറ്റി പ്രൊവിഷൻ സ്റ്റോറുകളെയുമാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സപ്ലൈകോ വിപണനം ചെയ്യുന്ന സാധനങ്ങളിൽ 13 ഇനങ്ങൾക്കു സർക്കാർ സബ്സിഡി അനുവദിച്ചിട്ടുണ്ട്.
സപ്ലൈകോയുടെ വിവിധ ഡിപ്പോകളിൽനിന്നു സാഫ് അധികൃതർ സാധനങ്ങൾ എടുത്ത് സൂപ്പർ മാർക്കറ്റുകളിലും സ്റ്റോറുകളിലും എത്തിക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ സപ്ലൈകോ സിഎംഡി എ.പി.എം. മുഹമ്മദ് ഹനീഷും സാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.ആർ. സത്യവതിയും ഒപ്പുവച്ചു.
തീരമൈത്രി സൂപ്പർ മാർക്കറ്റുകളിൽ സപ്ലൈകോ സാധനങ്ങൾ എത്തിക്കും
12:38 AM Sep 20, 2017 | Deepika.com