ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ഹാഫീസ് സയിദിന്റെ നേതൃത്വത്തിലുള്ള ജെയുഡി(ജമാഅത്ത് ഉദ് ദവാ) അടുത്തവർഷത്തെ പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്നു. നവാസ് ഷരീഫിന്റെ രാജിയെത്തുടർന്ന് ഒഴിവുവന്ന ലാഹോർ സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതാണ് ജെയുഡിയുവിന് ആത്മവിശ്വാസം നൽകിയത്.
സയിദ് ലാഹോറിൽ തടങ്കലിലായിരുന്ന സമയത്ത് മില്ലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിക്ക് ജെയുഡി രൂപം നൽകി. രജിസ്ട്രേഷൻ കിട്ടാത്തതിനാൽ മില്ലി മുസ്ലിം ലീഗിന് ഇത്തവണ സ്ഥാനാർഥിയെ നിർത്താനായില്ല. എന്നാൽ നവാസിന്റെ ഭാര്യ കുൽസും വിജയിച്ച ലാഹോറിലെ എൻഎ-120 സീറ്റിൽ ജെയുഡിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ഷേക്ക് യാക്കൂബ് മൂന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് തങ്ങൾ ജനവിധി തേടിയതെന്നും ജനങ്ങളിൽനിന്നു നല്ല പ്രതികരണമാണു കിട്ടിയതെന്നും യാക്കൂബ് പറഞ്ഞു. ഇസ്രയേൽ, ഇന്ത്യ,യുഎസ് തുടങ്ങിയ ശത്രുക്കൾക്ക് എതിരേ ഉറച്ചുനിന്നു പോരാടാൻ കെല്പുള്ള രാഷ്ട്രീയ പാർട്ടിയാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജെയുഡിയെ 2024ൽ അമേരിക്ക ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജെയുഡി നേതാവ് ഹാഫീസ് സയിദിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളർ വിലയിട്ടിട്ടുണ്ട്.
കുൽസുമിനു ഭൂരിപക്ഷം കുറഞ്ഞു
ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രാജിവച്ചതിനെത്തുടർന്ന് ഒഴിവു വന്ന ലാഹോർ എൻഎ-120സീറ്റിലേക്കു നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ നവാസിന്റെ ഭാര്യ കുൽസും നവാസ് വിജയിച്ചു. എന്നാൽ നവാസിനു കിട്ടിയതിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞത് പിഎംഎൽ-എൻ പാർട്ടിക്കു തിരിച്ചടിയായി.
അനൗദ്യോഗിക കണക്കു പ്രകാരം കുൽസുമിന് 53.50 ശതമാനം വോട്ടു കിട്ടി. 2013ലെ തെരഞ്ഞെടുപ്പിൽ നവാസ് ജയിച്ചത് 61ശതമാനം വോട്ടു നേടിയാണ്. കുൽസുമിന്റെ തൊട്ടടുത്ത എതിരാളിയായ ഇമ്രാന്റെ പാർട്ടിക്കാരിയായ യാസ്മിൻ റഷീദിന് ഇത്തവണ 41ശതമാനം വോട്ടു കിട്ടി. യുഎസ് ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയ യാക്കൂബ് ഷേക്കിനാണു മൂന്നാം സ്ഥാനം. യാക്കൂബിനു വോട്ടുകൾ മറിഞ്ഞതാണ് കുൽസുമിനു ഭൂരിപക്ഷം കുറയാൻ കാരണമെന്നു പറയപ്പെടുന്നു.
കാൻസർ ചികിത്സയ്ക്കായി ലണ്ടനിൽ കഴിയുന്ന കുൽസുമിനു വേണ്ടി മകൾ മറിയമാണ് പ്രചാരണം നടത്തിയത്. തന്റെ പാർട്ടി പ്രവർത്തകരെ ചിലശക്തികൾ തട്ടിക്കൊണ്ടുപോയെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായിരുന്നു അവരുടെ ശ്രമമെന്നും സൈന്യത്തെ പരോക്ഷമായി പരാമർശിച്ച് മറിയം പറഞ്ഞു. തന്റെ പിതാവിനെ അയോഗ്യനാക്കിയ സുപ്രീം കോടതി തീരുമാനം ജനം അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് കുൽസുമിന്റെ വിജയമെന്നും മറിയം പറഞ്ഞു. മികച്ച പോരാട്ടം നടത്തിയ യാസ്മിനെ ഇമ്രാൻഖാൻ അഭിനന്ദിച്ചു.
പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെയുഡി
12:43 AM Sep 19, 2017 | Deepika.com