യുണൈറ്റഡ് നേഷൻസ്: കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ് ഐക്യരാഷ്ട്ര സംഘടനയെ പിന്നോട്ടടിക്കുന്നതെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാനായി സംഘടനയിൽ പരിഷ്കാരം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
യുഎന്നിനെ പരിഷ്കരിക്കുന്നതു സംബന്ധിച്ച പ്രത്യേക യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു ട്രംപ്. യുഎസ് പ്രസിഡന്റായ ശേഷം ട്രംപ് യുഎൻ ആസ്ഥാനത്ത് നടത്തുന്ന ആദ്യത്തെ പ്രഭാഷണമാണിത്. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
യുഎന്നിന്റെ ബജറ്റിൽ 140 ശതമാനംവരെ വർധനയുണ്ടായി. സ്റ്റാഫിന്റെ എണ്ണം 17 വർഷത്തിനകം ഇരട്ടിയായി. എന്നാൽ ഈ നിക്ഷേപത്തിന്റെ ഗുണഫലമൊന്നും അനുഭവവേദ്യമാവുന്നില്ല-ട്രംപ് ചൂണ്ടിക്കാട്ടി. പുതിയ സെക്രട്ടറി ജനറലിന്റെ ഭരണത്തിൽ ഈ സ്ഥിതിക്കു മാറ്റമുണ്ടായിത്തുടങ്ങിയെന്നു ട്രംപ് പറഞ്ഞു. നടപടിക്രമങ്ങൾക്കു പകരം അന്തിമഫലത്തിനു പ്രാധാന്യം കൊടുക്കുകയും മാനേജ്മെന്റ് കണക്കുപറയാൻ ബാധ്യസ്ഥമാവുകയും ചെയ്യുന്ന അവസ്ഥ വരണം. സംഘടനയിലെ പ്രശ്നങ്ങൾ പുറത്തെത്തിക്കുന്നവർക്കു സംരക്ഷണം നൽകുകയും വേണം. സൈനിക, സാന്പത്തിക തലത്തിൽ നിശ്ചയിക്കപ്പെട്ടതിലും കൂടുതൽ ഭാരം വഹിക്കാൻ ഒരു അംഗരാഷ്ട്രത്തെയും നിർബന്ധിക്കരുതെന്നും ട്രംപ് പറഞ്ഞു. യുഎന്നിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുമെന്നു നേരത്തെയും വാഷിംഗ്ടൺ മുന്നറിയിപ്പു നൽകിയിരുന്നു.
സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യോഗത്തെ അഭിസംബോധന ചെയ്തു.
യുഎന്നിൽ കെടുകാര്യസ്ഥതയെന്നു ട്രംപ്
12:43 AM Sep 19, 2017 | Deepika.com