കുവൈത്ത് സിറ്റി: ഉത്തരകൊറിയൻ സ്ഥാനപതി സു ഷാനോട് ഒരു മാസത്തിനകം രാജ്യംവിടാൻ കുവൈത്ത് ആവശ്യപ്പെട്ടു. ഉത്തരകൊറിയയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാനും തീരുമാനിച്ചു. നിലവിൽ ഒന്പതു നയതന്ത്ര ഉദ്യോഗസ്ഥരുണ്ട്.
ഒരു ഷാരെ ദഫാരെയെയും മൂന്ന് ഉദ്യോഗസ്ഥരെയും മാത്രം നിലനിർത്തുമെന്ന് കുവൈത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഹൈഡ്രജൻ ബോംബ് സ്ഫോടനത്തെത്തുടർന്ന് ഉത്തരകൊറിയയ്ക്ക് എതിരേയുള്ള ഉപരോധം ഈയിടെ യുഎൻ ശക്തമാക്കി. ഇതിന്റെ ഭാഗമായാണ് യുഎസ് സഖ്യകക്ഷിയായ കുവൈത്തും ഉത്തരകൊറിയയ്ക്ക് എതിരേ നടപടി എടുക്കുന്നത് ഉത്തരകൊറിയയിൽനിന്നുള്ള ജീവനക്കാർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്നും കുവൈത്ത് അറിയിച്ചു.
കുവൈത്തിൽ മാത്രം 2500 ഉത്തരകൊറിയൻ ജീവനക്കാരുണ്ടെന്നാണു കണക്ക്. ഇവർ നാട്ടിലേക്ക് അയയ്ക്കുന്ന പണം ഉത്തരകൊറിയയുടെ സന്പദ് വ്യവസ്ഥയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ഉത്തരകൊറിയൻ ജീവനക്കാരെ നിയമിക്കുന്നതു നിർത്തലാക്കാൻ ഗൾഫ് രാജ്യങ്ങളുടെ മേൽ ജപ്പാനും ദക്ഷിണകൊറിയയും സമ്മർദം ചെലുത്തിവരികയാണ് .
പ്യോഗ്യാംഗിനെതിരേയുള്ള നടപടികൾ കൂടുതൽ കർക്കശമാക്കാൻ ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ദക്ഷിണകൊറിയൻ പ്രസി്ഡന്റ് മൂൺ ജേയ് ഇന്നും തീരുമാനിച്ചു.ആണവശക്തിയിൽ അമേരിക്കയ്ക്ക് ഒപ്പം എത്തുകയാണു ലക്ഷ്യമെന്നു കഴിഞ്ഞദിവസം ഉത്തരകൊറിയൻ പ്രസിഡന്റ് കിംഗ് ജോംഗ് ഉൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപും മൂണും സംഭാഷണം നടത്തിയത്.
ഉത്തരകൊറിയൻ സ്ഥാനപതിയെ കുവൈത്ത് പുറത്താക്കും
11:44 PM Sep 17, 2017 | Deepika.com