വത്തിക്കാൻ സിറ്റി: യെമനിലെ ഇസ്ലാമിക് ഭീകരരുടെ തടവിൽനിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിൽ ഈയാഴ്ച ഇന്ത്യയിലെത്തും. ഡൽഹിയിൽ എത്തിയ ശേഷമായിരിക്കും ബംഗളൂരുവിലെ സലേഷ്യൻ പ്രൊവിൻഷ്യൽ ആസ്ഥാനത്തേക്കു പോകുക. ഇപ്പോൾ റോമിൽ സലേഷ്യൻ സഭാ ആസ്ഥാനത്താണ് സലേഷ്യൻ സഭാംഗമായ ഫാ. ടോം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും കണ്ട് മോചനശ്രമങ്ങൾക്കു നന്ദി അറിയിക്കാൻ അദ്ദേഹം ശ്രമിക്കും. പിന്നീട് ബംഗളൂരുവിൽ ഒന്നോ രണ്ടോ ദിവസം വിശ്രമിച്ചിട്ടേ കേരളത്തിലേക്കുപോകൂ എന്ന് സലേഷ്യൻ സഭാ വൃത്തങ്ങൾ അറിയിച്ചു.
യെമനിൽനിന്ന് ഒമാൻ ഭരണകൂടത്തിന്റെ ശ്രമഫലമായി മോചിതനായി റോമിലെത്തിയ ഫാ. ടോമിന്റെ നില ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നലെ സലേഷ്യൻ സഭാ ആസ്ഥാനമായ സലേഷ്യാനുമിൽ മാധ്യമപ്രവർത്തകരുമായി ഫാ. ടോം അനുഭവങ്ങൾ പങ്കുവച്ചു.
തടവിലായിരുന്ന കാലത്ത് ഫാ. ടോമിന്റെ ശരീരഭാരം 30 കിലോഗ്രാം കുറഞ്ഞെന്നു സലേഷ്യൻ സഭയുടെ റെക്ടർ മേജർ ഫാ.ആർടിമേ പറഞ്ഞു. ഇപ്പോഴും ശരീരം ദുർബലമാണ്. പഴയ നിലയിലെത്താൻ കുറേനാൾ എടുക്കുമെന്നും റെക്ടർ മേജർ പറഞ്ഞു. തടവിൽ തന്നെ ശാരീരികമായി ഉപദ്രവിക്കുകയോ മർദിക്കുകയോ ചെയ്തില്ലെന്നു ഫാ. ടോം മാധ്യമപ്രവർത്തകരോടു പറഞ്ഞു. തടവുകാലത്ത് പുറത്തുവിട്ട വീഡിയോകളിൽ മർദിക്കുന്നതായി കാണിക്കുന്ന രംഗങ്ങളിൽ തന്റെ ദേഹത്ത് അവർ ഉപദ്രവിച്ചില്ലെന്നും ചിത്രീകരണത്തിനുവേണ്ടി അവർ മർദിക്കുന്നതുപോലെ കാണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരവസരത്തിലും വധഭീഷണിയും ഉണ്ടായില്ല.
യെമനിലെ ഏഡനിലെ വൃദ്ധസദനം ആക്രമിക്കപ്പെട്ടപ്പോൾ താൻ ഇന്ത്യക്കാരനാണെന്ന് അക്രമികളോടു പറഞ്ഞു. അപ്പോൾ അവർ തന്നെ മറ്റൊരു മുറിയിലേക്കു മാറ്റി. എന്നിട്ടാണ് വൃദ്ധമന്ദിരത്തിലെ കന്യാസ്ത്രീമാരെയും അന്തേവാസികളെയും കൊന്നത്. ഇതേപ്പറ്റി പറയുന്പോൾ ഫാ. ടോം വികാരാധീനനായി പലതവണ കണ്ണുനീർ തുടച്ചു.
തന്നെ എവിടെയൊക്കെയാണ് പാർപ്പിച്ചതെന്ന് അറിയില്ല. കണ്ണ് മൂടിക്കെട്ടിയാണ് ഓരോ സ്ഥലത്തേക്കും കൊണ്ടുപോയത്. തടവിലാക്കിയവരെയും മനസിലായില്ല. മുഖം മറച്ചാണ് അവർ തന്റെ സമീപത്തു വന്നിരുന്നത്. പ്രമേഹത്തിനു ഗുളിക നൽകിയിരുന്നു.
മോചനദ്രവ്യം നൽകിയാണോ തന്നെ മോചിപ്പിച്ചതെന്ന ചോദ്യത്തിന് ഒന്നും അറിയില്ലെന്നായിരുന്നു മറുപടി.
സലേഷ്യൻ സഭാ മേധാവി ഫാ. ആർടിമേയും തനിക്ക് അങ്ങനെയൊന്നും നടന്നതായി അറിവില്ലെന്നു പറഞ്ഞു. സലേഷ്യൻ സഭയോട് ആരെങ്കിലും പണം ആവശ്യപ്പെടുകയോ സഭ പണം നൽകുകയോ ചെയ്തിട്ടില്ല- ഫാ. ആർടിമേ പറഞ്ഞു.
ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ റീനാറ്റ് സന്ധു ഐഎഫ്എസ് ഫാ. ടോമിനെ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അദ്ദേഹത്തിന്റെ യാത്രാരേഖകൾ വേഗം ക്രമീകരിക്കാൻ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ അംഗങ്ങളും ഫാ. ടോമിനെ സന്ദർശിക്കുകയുണ്ടായി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ വകയായി ഏഡനിൽ ഉണ്ടായിരുന്ന വൃദ്ധസദനത്തിലെ ചാപ്ലയിനായി ഫാ. ടോം സേവനമനുഷ്ഠിക്കുന്പോഴാണ് ഭീകരർ ആക്രമിച്ചതും ബന്ദിയാക്കിയതും. മിഷണറീസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകൾ ആ ആക്രമണത്തിൽ വധിക്കപ്പെട്ടു.
ഇന്നു കൃതജ്ഞതാദിനം
തിരുവനന്തപുരം: യെമനിലെ ഭീകരരുടെ തടവിൽനിന്നു ഫാ.ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ടതിൽ നന്ദി രേഖപ്പെടുത്തി രാജ്യത്തെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ഇന്നു കൃതജ്ഞതാദിനം ആചരിക്കും. ഫാ.ടോമിന്റെ മോചനത്തിനായി ഇടപെടൽ നടത്തിയവരെയും പ്രാർഥനയിലൂടെയും മറ്റും ഈ വിഷയത്തിൽ സഹകരിച്ചവരെയും ഇന്നു വിശുദ്ധ കുർബാനയിൽ അനുസ്മരിച്ചു പ്രാർഥിക്കുമെന്ന് സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അറിയിച്ചു.
ഫാ. ടോം ഉഴുന്നാലിൽ ഈയാഴ്ച നാട്ടിലേക്ക്
12:48 AM Sep 17, 2017 | Deepika.com