പ്യോംഗ്യാംഗ്: ആണവലക്ഷ്യങ്ങൾ നേടിയെടുക്കുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പ്രഖ്യാപിച്ചു. പ്രഹരശേഷിയിൽ അമേരിക്കയ്ക്കു തുല്യരാവുകയാണ് ലക്ഷ്യം. ജപ്പാനു മുകളിൽക്കൂടി മിസൈൽ പരീക്ഷച്ചതിനു പിന്നാലെയാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരകൊറിയയ്ക്കെതിരേ സൈനിക നടപടി ആവശ്യമാണെങ്കിൽ അമേരിക്ക തയാറാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് മിസൈൽ പരീക്ഷണത്തിനു പിന്നാലെ പ്രതികരിച്ചു. അതേസമയം, ഉത്തരകൊറിയയ്ക്കു നേർക്കു ഭീഷണി മുഴക്കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. ചർച്ചയാണു പരിഹാരമാർഗമെന്നു റഷ്യയും അഭിപ്രായപ്പെട്ടു.
ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതിന്റെ പേരിൽ യുഎൻ രക്ഷാസമിതി കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയെങ്കിലും വഴങ്ങില്ലെന്നു വ്യക്തമാക്കിയാണ് ഉത്തരകൊറിയ വെള്ളിയാഴ്ച മിസൈൽ പരീക്ഷിച്ചത്. കിം നേരിട്ടു പരീക്ഷണം നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുമായി അദ്ദേഹം ആഹ്ളാദപ്രകടനം നടത്തുന്ന ചിത്രങ്ങൾ കെസിഎൻഎ വാർത്താ ഏജൻസി പുറത്തുവിട്ടു.
മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ്-12 ആണ് പരീക്ഷിച്ചതെന്ന് അനുമാനിക്കുന്നു. ജപ്പാനിലെ ഹൊക്കെയ്ഡോ ദ്വീപിനു മുകളിൽക്കൂടി പറന്ന മിസൈൽ 3,700 കിലോമീറ്റർ സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ പതിച്ചു. അമേരിക്കൻ സൈനികതാവളമായ ഗ്വാം ദീപ് മിസൈലിന്റെ ദൂരപരിധിക്കുള്ളിലാണ്.
അയൽക്കാരോടും ലോകത്തോടുമുള്ള പുച്ഛം ഒരിക്കൽക്കൂടി ഉത്തരകൊറിയ പ്രകടിപ്പിച്ചെന്നു ട്രംപ് ആരോപിച്ചു. ഉത്തരകൊറിയയ്ക്കെതിരേ സൈനിക നടപടി വേണ്ടിവന്നാൽ അമേരിക്ക എന്നത്തേക്കാളും തയാറാണെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, ഭീഷണിയുടെ സ്വരം അവസാനിപ്പിച്ചു ചർച്ച തുടങ്ങാനുള്ള സാധ്യതകളാണ് അമേരിക്ക അന്വേഷിക്കേണ്ടതെന്ന് ചൈനയുടെ അമേരിക്കൻ അംബാസഡർ കുയി ടിയാൻകായ് പറഞ്ഞു. പരസ്പരമുള്ള ഭീഷണികൾ അവസാനിപ്പിക്കണമെന്നും അർഥവത്തായ ചർച്ചയ്ക്കു കളമൊരുക്കണമെന്നും റഷ്യയുടെ യുഎൻ അംബാസഡർ വാസിലി നെബൻസിയയും അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച ചേർന്ന യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം മിസൈൽ പരീക്ഷണത്തെ ഏകകണ്ഠമായി അപലപിച്ചു. ഉത്തരകൊറിയയ്ക്കെതിരേ പുതിയ ഉപരോധങ്ങളൊന്നും യോഗം പ്രഖ്യാപിച്ചില്ല.
ആണവലക്ഷ്യങ്ങൾ നേടും, പ്രഹരശേഷിയിൽ അമേരിക്കയ്ക്കൊപ്പമെത്തും: കിം
12:26 AM Sep 17, 2017 | Deepika.com