ഇസ്ലാമാബാദ്: പാനമഗേറ്റ് അഴിമതിക്കേസിലെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമർപ്പിച്ച റിവ്യൂ ഹർജി സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ച് തള്ളി. പ്രധാനമന്ത്രിസ്ഥാനത്തിനു ഷരീഫ് അയോഗ്യനാണെന്ന വിധി നിലനിൽക്കും.
നവാസ് ഷരീഫ്, മക്കളായ ഹസൻ, ഹുസൈൻ, മറിയം , മറിയത്തിന്റെ ഭർത്താവ് റിട്ടയേർഡ് ക്യാപ്റ്റൻ മുഹമ്മദ് സഫ്ദർ, ധനമന്ത്രി ഇഷാക് ധർ എന്നിവരാണു റിവ്യൂഹർജികൾ സമർപ്പിച്ചത്. എല്ലാ ഹർജികളും തള്ളുന്നു. കാരണം പിന്നീടു വിശദീകരിക്കുമെന്ന് ജസ്റ്റീസ് ആസിഫ് സയിദ് ഖോസാ ഉത്തരവിൽ വ്യക്തമാക്കി.
കോടതിവിധി നവാസിന്റെയും അദ്ദേഹത്തിന്റെ പിൻഗാമിയാവുമെന്നു കരുതപ്പെടുന്ന മറിയത്തിന്റെയും രാഷ്ട്രീയഭാവിയെ ബാധിക്കും. നവാസിന്റെ അയോഗ്യത എത്രകാലത്തേക്കാണ് എന്നും മറ്റുമുള്ള വിശദവിവരങ്ങൾ പിന്നീടേ അറിയാനാവൂ.
നവാസിനും കുടുംബത്തിനും നീതിപൂർവകമായ വിചാരണ ലഭിച്ചില്ലെന്ന് സർക്കാർ വക്താവും മന്ത്രിയുമായ അനുഷാ റഹ്മാൻ പറഞ്ഞു. 2016ൽ പുറത്തുവന്ന പാനമരേഖകളാണു ഷരീഫിനെയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കിയത്. നികുതിവെട്ടിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് ഷരീഫിന്റെ മക്കൾ ലണ്ടനിലും മറ്റും വസ്തുവകകൾ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. മകന്റെ കന്പനിയിൽനിന്നു വാങ്ങിയ ശന്പളത്തിന്റെ കാര്യം കണക്കിൽ ഉൾപ്പെടുത്താത്തതിന്റെ പേരിലാണ് ഷരീഫിനെ കോടതി അയോഗ്യനായി പ്രഖ്യാപിച്ചത്.
നവാസ് ഷരീഫിന്റെ റിവ്യൂഹർജി സുപ്രീംകോടതി തള്ളി
12:25 AM Sep 16, 2017 | Deepika.com