ധാക്ക: രോഹിംഗ്യൻ അഭയാർഥികളുടെ പ്രശ്നത്തിൽ ബംഗ്ലാദേശിന് ഇന്ത്യയുടെ സഹായഹസ്തം. ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള മ്യാൻമറിൽ നിന്ന് പലായനം ചെയ്യുന്ന റോഹിംഗ്യൻ മുസ്ലിംങ്ങളെ ആ രാജ്യത്തു തിരികെ പ്രവേശിപ്പിക്കുന്നതിനു ഇന്ത്യ സമ്മർദം ചെലത്തുന്നുണ്ടെന്നും ബംഗ്ലാദേശ് സർക്കാർ പറഞ്ഞു.
പ്രശ്നത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയും ആശയവിനിമയം നടത്തിയിരുന്നു.മ്യാൻമറിൽ റോഹിംഗ്യൻ മുസ്ലിംങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഉടലെടുത്ത അക്രമസംഭവങ്ങളെത്തുടർന്ന് ഏകദേശം 300,000 ത്തോളം അഭയാർഥികൾ മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള ബംഗ്ലാദേശിലേക്കു കടന്നിരിക്കുകയാണ്. അഭയാർഥി പ്രശ്നത്തിൽ സഹായവാഗ്ദാനവുമായി വ്യാഴാഴ്ച രാത്രിയാണ് സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വിളിച്ചതെന്ന് അവരുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നാസറുൾ ഇസ്ലാം അറിയിച്ചു.
പ്രശ്നം അന്താരാഷ്ട്രതലത്തിലേക്കു വളർന്നുകഴിഞ്ഞുവെന്ന് സുഷമ സ്വരാജ് സംഭാഷണത്തിൽ അഭിപ്രായപ്പെട്ടു. വംശീയന്യൂനപക്ഷമായ രോഹിംഗ്യൻ മുസ്ലിംങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനു മ്യാൻമറിനുമേൽ സമ്മർദം തുടരുകയാണ്.
ഉഭയകക്ഷിതലത്തിലും മറ്റ് അന്താരാഷ്ട്ര തലത്തിലും ഇതിനായുള്ള ശ്രമം തുടരും. ബംഗ്ലാദേശിലേക്കു കടന്ന അഭയാർഥികളെ തിരിച്ചെടുക്കാനും ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.
മ്യാൻമറിലെ പടിഞ്ഞാറൻ രോഹിംഗ്യൻ പ്രവിശ്യയിൽ നിന്ന് പാലായനം ചെയ്ത പതിനായിരങ്ങൾക്ക് മാനുഷികപരിഗണനകളുടെ അടിസ്ഥാനത്തിൽ അഭയാർഥി പദവി നൽകാൻ തങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്ന് ഷേഖ് ഹസീന പറഞ്ഞതായി പ്രസ് സെക്രട്ടറി വിശദീകരിച്ചു. അഭയാർഥികളുടെ നിസ്സഹായതയും ദുരിതവും അവർ സുഷമയെ ധരിപ്പിച്ചു, പ്രത്യേകിച്ചും കുരുന്നുകുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണു ശ്രദ്ധ നൽകുന്നതെന്നും കൂട്ടിച്ചേർത്തു.
അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിനും അഭയാർഥികളെ മാതൃരാജ്യത്തേക്കു തിരിച്ചയക്കുന്നതിനും പുറത്തുനിന്നുള്ള സഹായം വേണം. റോഹിംഗ്യകൾക്കു താത്കാലിക താമസം ഒരുക്കാൻ സർക്കാർ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ റോഹിംഗ്യൻ മുസ്ലിംങ്ങൾ ദീർഘകാലം അവിടെ താമസിച്ചാൽ വലിയ തിരിച്ചടിയാകുമെന്നും അവർ പറഞ്ഞു.
സുഷമ സ്വരാജ് ഫോണിൽ വിളിച്ച സമയത്ത് ഷേക് ഹസീനയുടെ വസതിയിൽ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഹർഷ വർധൻ ശ്രിൻഗ്ലയും എത്തിയിരുന്നു. സുഷമ സ്വരാജ് ആശയവിനിമയം നടത്തിയതിനു പിന്നാലെ, അഭയാർഥിപ്രശ്നം പരിഹരിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന തരത്തിൽ ഡൽഹിയിൽ വിദേശകാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പും പുറത്തിറങ്ങി. ഇന്നലെ ഇന്ത്യ 53 ടൺ ദുരിതാശ്വസ സാമഗ്രികൾ ബംഗ്ലാദേശിനു നൽകി. 7000 ടൺ ദുരിതാശ്വാസവസ്തുക്കൾ ബംഗ്ലാദേശിലെത്തിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ അഭയാർഥിപ്രശ്നത്തിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടിയിരുന്നു.
രോഹിംഗ്യകളെ മ്യാൻമറിൽ തിരികെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ടെന്നു ബംഗ്ലാദേശ്
12:25 AM Sep 16, 2017 | Deepika.com