ക്വാലാലന്പൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലന്പൂരിൽ മതപഠന വിദ്യാലയത്തിനു തീപിടിച്ച് 24 പേർ വെന്തുമരിച്ചു. 22 കുട്ടികളും രണ്ട് അധ്യാപകരുമാണു മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ആറു കുട്ടികളെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. കൊതുകുതിരി കത്തിച്ചതിനെത്തുടർന്നാണു തീപിടിത്തമുണ്ടായതെന്നും ആരോപണമുണ്ട്.
ഇസ്ലാമിക മതപഠന വിദ്യാലയം സ്ഥിതിചെയ്യുന്ന മൂന്നു നിലക്കെട്ടിടത്തിൽ ഇന്നലെ പുലർച്ചെയാണു തീപിടിത്തമുണ്ടായത്. ബോർഡിംഗ് സ്കൂളായതിനാൽ വിദ്യാർഥികൾ താമസിച്ചിരുന്നതും ഇവിടെത്തന്നെയാണ്. പ്രവേശന കവാടത്തിൽ മെറ്റൽ ഗ്രില്ലുള്ളതിനാൽ വിദ്യാർഥികൾക്ക് തീപിടിച്ച കെട്ടിടത്തിൽനിന്നു രക്ഷപ്പെടാനായില്ലെന്ന് ഫെഡറൽ മന്ത്രി അഡ്നാൻ ടെൻകു മൻസോർ പറഞ്ഞു. 13നും 17നും ഇടയ്ക്കു പ്രായമുള്ള കുട്ടികളാണു മരിച്ചതെന്ന് പോലീസ് മേധാവി അമർ സിംഗ് അറിയിച്ചു.
മലേഷ്യയിൽ സ്കൂളിനു തീപിടിച്ച് 24 മരണം
12:15 AM Sep 15, 2017 | Deepika.com