തൊടുപുഴ: പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണനിലവാര പരിശോധനയ്ക്കായി ക്ഷീരവികസന വകുപ്പിന് ആധുനിക രീതിയിലുള്ള കെമിക്കൽ ലാബുകളുണ്ടെങ്കിലും അധികാരമില്ലാത്തതിനാൽ അവ നോക്കുകുത്തി.
സാന്പിളുകളുടെ പരിശോധനയ്ക്കായി ഇപ്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് ക്ഷീരവകുപ്പ്. ഗുണനിലവാര പരിശോധ നാധികാരം ക്ഷീരവകുപ്പിനു കൈമാറണമെന്നു വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല.
പാലിലോ പാൽ ഉത്പന്നങ്ങളിലോ അപാകതകൾ കണ്ടെത്തിയാൽ ക്ഷീരവികസന വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനു നല്കുന്ന പാൽ സാന്പിൾ പരിശോധനയുടെ ഫലം യഥാസമയം പുറത്തുവരാറുമില്ല.
പരിശോധന നടക്കുന്നില്ല
അന്യസംസ്ഥാനങ്ങളിൽനിന്നു മായം ചേർന്ന പാൽ കടന്നു വരുന്നുവെന്ന പരാതി നിലനിൽക്കുന്പോഴാണ് സ്വന്തമായി പരിശോധനാ സംവിധാനമുള്ള ക്ഷീര വികസന വകുപ്പിനു പാലും പാലുത്പന്നങ്ങളും പരിശോധിച്ചു നടപടിയെടുക്കാനുള്ള അധികാരമില്ലാത്തത്. ഇതിനാൽ അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന പാലിന്റെ ഗുണനിലവാര പരിശോധനയും കാര്യക്ഷമമല്ല.
ഫുഡ് സേഫ്റ്റി അഥോറിറ്റിയാകട്ടെ എറണാകുളം കാക്കനാടുള്ള റീജണൽ അനലറ്റിക് ലാബിലേക്കാണു ഗുണനിലവാരനിർണയ പരിശോധനയ്ക്കായി സാന്പിളുകൾ അയയ്ക്കുന്നത്. റെയ്ഡുകളിൽ പിടികൂടുന്ന ഭക്ഷ്യോത്പന്നങ്ങളുടെ പരിശോധകൾക്കു പിന്നാലെ പോകുന്ന ഇവർക്കാകട്ടെ പാൽ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാനാകുന്നില്ല.
പരിശീലനം നേടിയ ജീവനക്കാർ
പാൽ പരിശോധനയിൽ ശാസ്ത്രീയമായ പരിശീലനം നേടിയ ജീവനക്കാരാണ് കേരളത്തിൽ ക്ഷീരവികസനവകുപ്പിന്റെ കെമിക്കൽ ലാബുകളിൽ ജോലി ചെയ്യുന്നത്. അസിസ്റ്റന്റ് ഡയറക്ടർ മുതൽ ലാബ് അസിസ്റ്റന്റ് വരെയുള്ള ലാബ് ജീവനക്കാർ പരിശീലനം നേടിയവരാണ്. ഇവർ പരിശോധന നടത്തി മായംചേർക്കൽ ഉൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയാൽ തന്നെ റിപ്പോർട്ടും സാന്പിളും ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറുന്നതോടെ ഇവരുടെ ജോലി അവസാനിക്കും.
ദിവസേന ലക്ഷക്കണക്കിനു ലിറ്റർ പാലാണ് അന്യസംസ്ഥാനങ്ങളിൽനിന്ന് അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി സംസ്ഥാനത്തേക്കു കടന്നുവരുന്നത്. ഈ ഓണക്കാലത്ത് പാലക്കാട് അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി 36 ലക്ഷം ലിറ്റർ പാലും ഇടുക്കി കുമളി ചെക്ക്പോസ്റ്റ് വഴി 6,11,000 ലിറ്റർ പാലും കേരളത്തിലേക്ക് ഒഴുകി.
സംസ്ഥാനത്തെ ഹോട്ടലുകളെയും മറ്റും ലക്ഷ്യംവച്ചാണ് അന്യസംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ പാലും പാലുത്പന്നങ്ങളുമെത്തുന്നത്. ഇവയുടെ ഗുണനിലവാരം സംബന്ധിച്ചു പരാതി വന്നാൽ ക്ഷീരവികസന വകുപ്പിന് ഇക്കാര്യത്തിൽ കൈക്കൊള്ളാവുന്ന ആകെ നടപടി പാലിന്റെ ഗുണനിലവാര പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പിനു റിപ്പോർട്ട് നല്കുകയെന്നതു മാത്രമാണ്. നടപടിയെടുക്കാനുള്ള അധികാരവും വകുപ്പിനു നല്കണമെന്ന ആവശ്യം ശക്തമാണ്.
ആധുനിക ലാബുകൾ
ക്ഷീരവികസന വകുപ്പിനു കീഴിൽ എല്ലാ ജില്ലകളിലും അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിൽ ജില്ലാതല കെമിക്കൽ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കാസർഗോട്ടും കോട്ടയത്തും റീജണൽ ലാബുകളും തിരുവനന്തപുരത്തും ആലത്തൂരും സെൻട്രൽ ലാബുകളുമുണ്ട്. ദേശീയ സർട്ടിഫിക്കേഷനുള്ള ലാബാണു തിരുവനന്തപുരത്തു പ്രവർത്തിക്കുന്നത്. ഇവിടെ പാലും പാലുത്പന്നങ്ങളും കൂടാതെ കാലിത്തീറ്റയുടെ പരിശോധനയും നടത്താം. കാലികൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ നല്കിയുള്ള ചികിത്സ നടത്തിയാൽ പാലിൽ ഇതിന്റെ അംശമുണ്ടോയെന്നുപോലും തിരിച്ചറിയത്തക്ക സംവിധാനമുള്ള ലാബാണ് ക്ഷീര വികസന വകുപ്പിനുള്ളത്. ക്ഷീരജില്ലയായ ഇടുക്കിയിലാണ് ഇതിനു സൗകര്യമുള്ളത്.
ടി.പി. സന്തോഷ്കുമാർ
ക്ഷീരവകുപ്പിന്റെ ആധുനിക ലാബുകൾ നോക്കുകുത്തി
12:28 AM Sep 13, 2017 | Deepika.com