ലോസ് ആഞ്ചലസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിപ്പിടിക്കുന്നതു ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയമാണെന്നും ഇന്ത്യയുടെ സന്പദ്ഘടന മോദി തകർത്തുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ ബർക്ലി കാംപസിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണു മോദിക്കെതിരേ രാ ഹുൽ രൂക്ഷ വിമർശനമുയർത്തിയത്.
അസഹിഷ്ണുത, ബീഫിന്റെ പേരിലുള്ള കൊലപാതകം, മാധ്യമപ്രവർത്തകരുടെ കൊലപാതകം, ധ്രുവീകരണ രാഷ്ട്രീയം, നോട്ടുനിരോധനം, കാഷ്മീരിലെ തീവ്രവാദം, പാർലമെന്റിനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയിൽ അധികാരം കേന്ദ്രീകരിക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ രാഹുൽ പങ്കുവച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് കോൺഗ്രസ് പാർട്ടി ജനങ്ങളിൽനിന്ന് അകന്നുവെന്നു തുറന്നു സമ്മതിച്ച അദ്ദേഹം, 2019ലെ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ തയാറാണെന്ന പ്രഖ്യാപനവും നടത്തി. രാഹുലിന്റെ രണ്ടാഴ്ച നീളുന്ന അമേരിക്കാ സന്ദർശനത്തിലെ ആദ്യ പരിപാടിയായിരുന്നു ബർക്ലിയിലേത്.
മഹാത്മാഗാന്ധിയുടെ അഹിംസാ ആശയം ഇന്ത്യയിൽ ദുർബലമാകുന്നതായി രാഹുൽ ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരെ വെടിവച്ചുകൊല്ലുന്നു. ബീഫ് കൈവശംവച്ചുവെന്ന സംശയത്തിൽ ദളിതുകളെ കൊല്ലുന്നു. ബീഫ് കഴിച്ചുവെന്നുപറഞ്ഞ് മുസ്ലിംകളെ കൊല്ലുന്നു. ഇതെല്ലാം ഇന്ത്യക്കു പുതിയതാണ്. ധ്രുവീകരണ രാഷ്ട്രീയം അപകടകരമാണ്. വിദ്വേഷവും പകയും അക്രമവും നമ്മെ നശിപ്പിക്കും. അച്ഛൻ രാജീവ് ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും വധിക്കപ്പെട്ട തനിക്ക് അക്രമരാഷ്ട്രീയത്തിന്റെ അപകടം മനസിലായില്ലെങ്കിൽ വേറെ ആർക്കു മനസിലാക്കാനാകുമെന്ന് രാഹുൽ ചോദിച്ചു. പാർലമെന്റിലെ ജനപ്രതിനിധികളുടെ അധികാരങ്ങൾ കവർന്നെടുക്കപ്പെട്ടതായി രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയിലും മന്ത്രിമാരിലും അധികാരം കേന്ദ്രീകരിച്ചിരിക്കുന്നു. ജനപ്രതിനിധികൾക്കതു തിരിച്ചുകിട്ടണം. പാർലമെന്റിൽ നിക്ഷിപ്തമായ അധികാരങ്ങൾ നഷ്ടപ്പെട്ടതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
കാഷ്മീരിലെ തീവ്രവാദം അവസാനിപ്പിക്കാൻ മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാർ ഒന്പതു വർഷം നടത്തിയ കഠിനാധ്വാനം വെറും 30 ദിവസംകൊണ്ടു മോദി സർക്കാർ പാഴാക്കിക്കളഞ്ഞുവെന്നു രാഹുൽ ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞടുപ്പുകളിലൂടെയും വനിതാ സ്വയംസഹായ സംഘങ്ങളിലൂടെയും യുവാക്കൾക്കു തൊഴിൽ നല്കിയും കാഷ്മീരിൽ സമാധാനം കൊണ്ടുവരാൻ യുപിഎയ്ക്കു കഴിഞ്ഞിരുന്നു.
മോദിയുടെ നോട്ടുനിരോധനം രാജ്യത്തെ ദശലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ ഇല്ലാതാക്കി. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജിഡിപി) രണ്ടു ശതമാനം കുറവുണ്ടായി.
മോദിയുടെ വിദേശനയത്തെ രാഹുൽ വിമർശിച്ചു. അമേരിക്കയുമായി കൂടുതൽ അടുക്കുന്നത് ഇന്ത്യ ഒറ്റപ്പെടാൻ കാരണമാകുന്നു. മോദി ഭരണത്തിൽ വിവരാവകാശ നിയമത്തിൽ നിയന്ത്രണങ്ങളുണ്ടായി. കോൺഗ്രസിന്റെ കാലത്തെ സുതാര്യത ഇന്നു രാജ്യത്തില്ല.
താൻ കഴിവില്ലാത്ത രാഷ്ട്രീക്കാരനാണെന്ന പ്രചാരണത്തിനു പിന്നിൽ മോദിയാണെന്നു രാഹുൽ ആരോപിച്ചു. എന്നെ അപകർത്തിപ്പെടുത്താനായി ആയിരത്തോളം പേർ ഉൾപ്പെടുന്ന ഒരു വലിയ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. മെഷീനുകൾക്കു മുന്നിലിരുന്ന് എനിക്കെതിരായ കിംവദന്തികൾ പ്രചരിപ്പിക്കലാണ് ഇവരുടെ ജോലി. ഈ ഓപ്പറേഷനു ചുക്കാൻ പിടിക്കുന്നത് നമ്മുടെ രാജ്യത്തെ നയിക്കുന്ന മാന്യനും.
ഇത്ര ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചപ്പോഴും മോദിയുടെ ആശയവിനിമയ ശേഷിയെ പ്രശംസിക്കാൻ രാഹുൽ മടിച്ചില്ല. അദ്ദേഹം എന്റെ പ്രധാനമന്ത്രിയാണ്. ചില പ്രത്യേക കഴിവുകൾ അദ്ദേഹത്തിനുണ്ട്. മികച്ച പ്രഭാഷകനാണ്. പക്ഷേ അദ്ദേഹം സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താറില്ല. എംപിമാരിൽനിന്നാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്-രാഹുൽ പറഞ്ഞു.
2012ൽ കോൺഗ്രസ് പാർട്ടിയിൽ അരാജകത്വം പിടിമുറുക്കിയതായി രാഹുൽ സമ്മതിച്ചു. പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം നഷ്ടമായി. 10 വർഷം തുടർച്ചയായി അധികാരത്തിൽ തുടരുന്ന ഏതു പാർട്ടിക്കും സംഭവിക്കാവുന്ന കുഴപ്പമാണിത്. മുന്നോട്ടു നയിക്കാൻ പ്രചോദിപ്പിക്കുന്ന ഒരു ദർശമുണ്ടെങ്കിലേ പാർട്ടി വീണ്ടും ശക്തമാകൂ. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ പാർട്ടിയുടെ നേതൃത്വചുമതല ഏറ്റെടുക്കാനും 2019ൽ പാർട്ടിയെ നയിക്കാനും തയാറാണ്. പക്ഷേ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു പാർട്ടി നേതൃത്വമാണ്. മക്കൾരാഷ്ട്രീയം ഇന്ത്യയുടെ പ്രശ്നമാണെന്നു രാഹുൽ സമ്മതിച്ചു. പക്ഷേ, ഇന്ത്യ അങ്ങനെയാണ്. രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമയിലും ബിസിനസിലും എല്ലാം കുടുംബവാഴ്ചയുണ്ട്. അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, അഭിഷേക് ബച്ചൻ, അംബാനിമാർ തുടങ്ങിയ പേരുകൾ ഉദാഹരണമായി രാഹുൽ ചൂണ്ടിക്കാട്ടി.
മോദിയുടേതു ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയം: രാഹുൽഗാന്ധി
12:28 AM Sep 13, 2017 | Deepika.com