ന്യൂയോർക്ക്: രണ്ടു ദിവസംകൂടി മാത്രം. കസീനിയുടെ ആയുസ് തീരാൻ പോകുന്നു. വെള്ളിയാഴ്ച ശനിഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ കസീനി എരിഞ്ഞടങ്ങും.അമേരിക്കയുടെ ബഹിരാകാശ ഏജൻസി നാസായും യൂറോപ്യൻ സ്പേസ് ഏജൻസി ഇഎസ്എയും ഇറ്റാലിയൻ സ്പേസ് ഏജൻസിയും സംയുക്തമായി അയച്ച ഉപഗ്രഹമാണു കസീനി. 1997 ഒക്ടോബർ 15-നു യാത്ര തുടങ്ങി. ഏഴു വർഷമെടുത്തു ശനിയുടെ ഭ്രമണപഥത്തിലെത്താൻ. ഭൂമിയും സൂര്യനും തമ്മിലുള്ളതിന്റെ പത്തു മടങ്ങാണു ശനി-സൂര്യൻ ദൂരം. സൗരയൂഥത്തിലൂടെ ഈ ദൂരമത്രയും വഴിതെറ്റാതെ ചെന്ന കസീനി 2005 ജനുവരി 14-നു ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ ഹയ്ജൻസ് എന്ന നിരീക്ഷണവാഹനമിറക്കി.
ഹയ്ജൻസിന്റേത് അന്പരപ്പിക്കുന്ന കണ്ടെത്തലുകളായിരുന്നു. ടൈറ്റനിൽ ജീവൻ രൂപപ്പെടാനാവശ്യമായ രാസഘടകങ്ങൾ ഉള്ളതായി കണ്ടെത്തി. ടൈറ്റന്റെ പരുക്കൻ ഉപരിതലത്തിന്റെ ചിത്രങ്ങളും നല്കി.
പന്ത്രണ്ടു വർഷമായി ശനിയെയും ഉപഗ്രഹങ്ങളെയും ശനി വലയത്തെയും നിരീക്ഷിച്ചു കറങ്ങുകയായിരുന്നു കസീനി. വിലപ്പെട്ട പല വിവരങ്ങളും കസീനി നല്കി. ബ്രിട്ടനോളം വലുപ്പം മാത്രമുള്ള എൻസെലാഡസ് എന്ന ഉപഗ്രഹത്തിൽ മഞ്ഞുപാളികൾക്കടിയിൽ സമുദ്രമുള്ളതായി മനസിലാക്കി. അവിടെ മീഥെയ്ൻ ദ്രവ-ഖര അവസ്ഥകളിലുണ്ട് - ജീവന്റെ സാധ്യതയിലേക്കുള്ള മറ്റൊരു കൈചൂണ്ടി.
ബാറ്ററി തീരുന്നതോടെ വെള്ളിയാഴ്ച കസീനി ശനിയിലേക്കു വീഴും. ശനിയുടെ അന്തരീക്ഷത്തിൽ അതു തീപിടിച്ചു പൊട്ടിത്തെറിച്ച് അവസാനിക്കും. ഇങ്ങനെ ചെയ്യിക്കുന്നത് കസീനി ശനിയുടെ ഉപഗ്രഹങ്ങളിലേതിലെങ്കിലും വീഴാതിരിക്കാനാണ്. അവിടെ വീണാൽ കസീനിയിൽ ഉണ്ടായേക്കാവുന്ന ഏതെങ്കിലും ഭൗമ അണുജീവി അവിടെ വളർന്നാലോ എന്നു ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.
കസീനി വിടപറയുന്നു
12:28 AM Sep 13, 2017 | Deepika.com