ബെയ്ജിംഗ്: റാഖൈൻ സ്റ്റേറ്റിൽ സമാധാനവും സുസ്ഥിരതയും പുനസ്ഥാപിക്കുന്നതിനു മ്യാൻമർ ഭരണകൂടം എടുക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നതായി ചൈന വ്യക്തമാക്കി. സൈന്യത്തിന്റെയും ഭൂരിപക്ഷ ബുദ്ധമതാനുയായികളുടെയും പീഡനം സഹിക്കവയ്യാതെ റാഖൈനിൽനിന്നു ബംഗ്ളാദേശിലേക്കു പലായനം ചെയ്ത രോഹിംഗ്യ മുസ്ലിംകളുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു.
രോഹിംഗ്യ പ്രശ്നം രക്ഷാസമിതി ചർച്ചയ്ക്കെടുക്കാനിരിക്കേയാണ് ചൈന മ്യാൻമറിനെ പിന്തുണച്ചു രംഗത്തെത്തിയത്. റാഖൈനിൽ നടക്കുന്നതു വംശീയ ശുദ്ധീകരണമാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി സയിദ് റാദ് അൽ ഹൂസൈൻ പറഞ്ഞു.
രോഹിംഗ്യകൾ നേരിടുന്നതു കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് ബംഗ്ളാദേശിലെ ഉഖിയയിലുള്ള അഭയാർഥി ക്യാന്പു സന്ദർശിച്ച ബംഗ്ളാ പ്രധാനമന്ത്രി ഷേക്ക് ഹസീന പറഞ്ഞു. രോഹിംഗ്യകളെ മടക്കിവിളിക്കാൻ മ്യാൻമർ ഭരണകൂടം തയാറാവണമെന്നും ഷേക്ക് ഹസീന നിർദേശിച്ചു.
രോഹിംഗ്യ: മ്യാൻമറിനെ പിന്തുണച്ചു ചൈന
12:28 AM Sep 13, 2017 | Deepika.com