തിരുവനന്തപുരം: ചരക്ക് സേവന നികുതി നിലവിൽവന്നശേഷം വില കുറയ്ക്കാത്ത കന്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വില നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ വേണ്ടരീതിയിൽ ഇടപെട്ടില്ല. ഉദ്യോഗസ്ഥരുടെ അലംഭാവം അംഗീകരിക്കാനാവില്ല. ജിഎസ്ടി പ്രാബല്യത്തിൽ വന്നതിനുശേഷം വില വർധനയുണ്ടായി. ഈ പരാതികൾ അന്വേഷിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഈ ആഴ്ചതന്നെ രൂപീകരിക്കുമെന്നും ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധനമന്ത്രി അറിയിച്ചു.
പുതിയ നികുതി സന്പ്രദായം വന്നതിനു മുൻപും അതിനു ശേഷവുമുള്ള നികുതി വ്യത്യാസം പരിശോധിച്ച് ആനുപാതികമായി ഉത്പന്നങ്ങളുടെ വില കുറയ്ക്കാൻ കന്പനികൾ തയാറായിട്ടില്ല. ഇതു ഗുരുതര കുറ്റമാണ്. ജിഎസ്ടി നടപ്പിലാക്കുന്നതിനു മുൻപും അതിനു ശേഷവുമുള്ള വില ജില്ലകൾ തോറും നികുതി വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കണം. ഇതിനായി കടകളിൽനിന്നു ടെസ്റ്റ് പർച്ചേസ് നടത്തണം.
75 ലക്ഷം രൂപയ്ക്കു താഴെ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകളിലും സേവനങ്ങൾക്കും ഭക്ഷണത്തിനും 18 ശതമാനം നികുതി ഈടാക്കുന്നതായുള്ള പരാതികളുണ്ട്. ഇതിൽ ശക്തമായ നടപടികളുണ്ടാകും. കുപ്പിവെള്ളത്തിന് എംആർപിയെക്കാൾ കൂടുതൽ വില ഈടാക്കുന്ന കടകൾക്കെതിരെയും നടപടിയുണ്ടാകും.
ജിഎസ്ടിയിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ആദ്യ അനുഭവം ആശാവഹമല്ലെന്നും ധനമന്ത്രി പറഞ്ഞു. ആദ്യ മാസത്തിൽ സംസ്ഥാനത്തിന്റെ വരുമാനത്തിൽ 500 കോടിയോളം രൂപയുടെ കുറവ് വരുമെന്നാണു കണക്കാക്കുന്നത്. ഒരു മാസത്തിലെ വരുമാനം മാത്രം നോക്കി ഇപ്പോൾ ഒരു നിശ്ചയത്തിൽ എത്തിച്ചേരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഎസ്ടി: വില കുറയ്ക്കാത്ത കന്പനികൾക്കെതിരെ നടപടിയെന്ന് ധനമന്ത്രി
12:37 AM Sep 12, 2017 | Deepika.com