കാർട്ടജീന(കൊളംബിയ): ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ പര്യടനത്തിന്റെ സമാപനദിനമായ ഇന്നലെ പോപ്മൊബീലിന്റെ കന്പിയിൽ മുഖമിടിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കു നിസാര പരിക്കേറ്റു. വാഹനം പെട്ടെന്നു നിർത്തിയതാണു കാരണം. കണ്ണിനു താഴെ ചതവുണ്ടായി.അല്പം രക്തം പൊടിഞ്ഞു. സുരക്ഷാമേധാവി ഉടൻ തന്നെ കൈലേസുകൊണ്ടു രക്തം തുടച്ചുകളഞ്ഞു. മാർപാപ്പയ്ക്ക് കുഴപ്പമില്ലെന്നും അദ്ദേഹം യാത്ര തുടർന്നെന്നും പോപ്മൊബീലിലുണ്ടായിരുന്ന വത്തിക്കാൻ വക്താവ് ഗ്രെഗ് ബർക് പറഞ്ഞു.
കാർട്ടജീന നഗരത്തിൽ തലീത്താ കും സമൂഹം ഭവനരഹിതർക്കായി നടത്തുന്ന സദനത്തിലേക്കു പോകുന്പോഴായിരുന്നു അപകടം. അഞ്ചുദിവസം ദീർഘിച്ച കൊളംബിയൻ സന്ദർശനവേളയിൽ ഫ്രാൻസിസ് മാർപാപ്പ പത്തു പ്രഭാഷണം നടത്തുകയും ഒരു അനാഥശാല സന്ദർശിക്കുകയും ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ഇരു ചേരികളിലായി നിന്നവരെ പങ്കെടുപ്പിച്ചു നടത്തിയഅനുരജ്ഞന ചടങ്ങിലും പ്രാർഥനയിലും സംബന്ധിക്കുകയും രാഷ്ട്രീയ, സാമൂഹിക, മതനേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. ഇന്നലെ കാർട്ടജീനയിൽ പൊതുവേദിയിൽ മാ ർപാപ്പ ദിവ്യബലി അർപ്പിച്ചു.
മാർപാപ്പയ്ക്കു നിസാര പരിക്കേറ്റു
11:43 PM Sep 10, 2017 | Deepika.com