കോക്സ്ബസാർ(ബംഗ്ളാദേശ്): മ്യാൻമർ സൈന്യത്തിനെതിരേ പോരാടുന്ന അരാക്കൻ രോഹിംഗ്യ സാൽവേഷൻ ആർമി(അർസ) ഒരു മാസത്തേക്ക് ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ വക ട്വിറ്റർ അക്കൗണ്ടിലാണ് പ്രഖ്യാപനം വന്നത്. സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചില്ല. എന്നാൽ ഭീകരഗ്രൂപ്പുകളുമായി യാതൊരുവിധ ചർച്ചയും സാധ്യമല്ലന്നു നേരത്തെ സൈന്യം വ്യക്തമാക്കി.
റാക്കൈൻ സ്റ്റേറ്റിലെ ന്യൂനപക്ഷ രോഹിംഗ്യമുസ്ലിംകൾക്ക് എതിരേ സൈന്യവും ഭൂരിപക്ഷ ബുദ്ധമതാനുയായികളും ആക്രമണം ആരംഭിച്ചതിനെത്തുടർന്നു രാജ്യംവിട്ട് ബംഗ്ളാദേശിലെത്തിയ രോഹിംഗ്യ അഭയാർഥികളുടെ എണ്ണം 15 ദിവസത്തിനകം മൂന്നുലക്ഷത്തോളമായി. ഈ സാഹചര്യത്തിൽ അഭയാർഥികൾക്ക് സഹായം എത്തിക്കുന്നതിന് സൗകര്യം ഒരുക്കാനാണ് ഒരു മാസത്തേക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. സൈന്യവും വെടിനിർത്തണമെന്നു രോഹിംഗ്യകൾ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 25നു രോഹിംഗ്യ തീവ്രവാദികൾ പോലീസ് ചെക്കുപോസ്റ്റുകൾ ആക്രമിച്ചതോടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു തുടക്കം കുറിച്ചത്. സൈന്യവും ഭൂരിപക്ഷ സമുദായാംഗങ്ങളും രോഹിംഗ്യകളുടെ വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കുകയും കടുത്ത മർദനമുറ അഴിച്ചുവിടുകയും ചെയ്തു. 400ൽ അധികം പേർ കൊല്ലപ്പെട്ടു. തുടർന്നു ബോട്ടുകളിലും കാൽനടയായി അതിർത്തികടന്നും രോഹിംഗ്യകൾ ബംഗ്ളാദേശിലേക്കു കൂട്ടപ്പലായനം ആരംഭിച്ചു.
അഭയാർഥികൾ മടങ്ങിവരുന്നതു തടയാനായി മ്യാൻമർ സൈന്യം അതിർത്തി പ്രദേശത്തു കുഴിബോംബുകൾ സ്ഥാപിച്ചു. ഇതു പൊട്ടി പല അഭയാർഥികൾക്കും പരിക്കേറ്റു. പതിനായിരക്കണക്കിന് രോഹിംഗ്യകളാണ് ദിനംപ്രതി റാക്കൈനിൽനിന്ന് ബംഗ്ളാദേശിലേക്കു പലായനം ചെയ്യുന്നത്. ആഹാരത്തിനും കുടിവെള്ളത്തിനും കടുത്തക്ഷാമം അനുഭവപ്പെടുന്നത് ദുരിതം വർധിപ്പിക്കുന്നു. ബംഗ്ളാദേശിൽ നേരത്തെ തന്നെ നാലുലക്ഷത്തോളം അഭയാർഥികളുണ്ട്. പുതുതായി മൂന്നുലക്ഷം പേർ കൂടി എത്തിയതോടെ ക്യാന്പുകളിലെ സ്ഥിതിയും ദയനീയമായി.
മ്യാൻമറിൽ രോഹിംഗ്യകൾ വെടിനിർത്തി
11:43 PM Sep 10, 2017 | Deepika.com