റിയാദ്: ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമവും ഫലംകണ്ടില്ല. സൗദി-ഖത്തർ ഭരണാധികാരികൾ തമ്മിൽ ഫോണിൽ ചർച്ച നടത്തിയെങ്കിലും മണിക്കൂറുകൾക്കകം ഖത്തറുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കുകയാണെന്നു സൗദി പ്രഖ്യാപിച്ചു.
ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ ടെലഫോൺ ചർച്ച പ്രശ്ന പരിഹാരത്തിന്റെ തുടക്കമാണെന്നു വിലയിരുത്തപ്പെട്ടു. ഖത്തർ, സൗദി, യുഎഇ നേതൃത്വങ്ങളുമായി ട്രംപ് വെള്ളിയാഴ്ച പ്രത്യേകം പ്രത്യേകം ചർച്ച നടത്തിയതിന്റെ ഫലമായിരുന്നു ഫോൺ വിളി.
എന്നാൽ ഇനി ഖത്തറുമായി ചർച്ചയില്ലെന്ന് സൗദി ഇന്നലെ അറിയിച്ചു. ഖത്തർ കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നില്ലെന്നും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും സൗദി പറഞ്ഞു. സൗദിയുടെ നേതൃത്വത്തിൽ അറബി രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത് ജൂണിലാണ്. തീവ്രവാദികളെ സഹായിക്കുന്നു, ഇറാനുമായി കൂടുതൽ അടുക്കുന്നു തുടങ്ങിയ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്.
ഖത്തറുമായി ചർച്ച തുടങ്ങി, നിർത്തി
12:56 AM Sep 10, 2017 | Deepika.com