മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കൻ മേഖലയെ പിടിച്ചുലച്ച അതിശക്തമായ ഭൂചലനത്തിൽ മരണം 63 ആയി. 200 പേർക്കു പരിക്കേറ്റു. അതേസമയം മരണസംഖ്യ 80നു മുകളിലാണെന്നും റിപ്പോർട്ടുണ്ട്. നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആളുകളെ രക്ഷിച്ചുകൊണ്ടിരിക്കുന്നു.
ഒാക്സാചാ സംസ്ഥാനത്തു 45 ഉം ചിയാപാസിൽ 12ഉം ടബാസ്കോയിൽ നാലും പേർ മരിച്ചതായി മെക്സിക്കൻ പ്രസിഡന്റ് എൻറിക്വെ പിന നെറ്റോ അറിയിച്ചു. ഒാക്സാചായിലെ ഹുചിറ്റാൻ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഇവിടെ 36 പേർ മരിച്ചു. ഒരാശുപത്രിയടക്കം നഗരത്തിന്റെ പകുതിയും തകർന്നടിഞ്ഞു. പ്രസിഡന്റ് പിന നെറ്റോ നഗരം സന്ദർശിച്ചു.
റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം വ്യാഴാഴ്ച അർധരാത്രിയാണുണ്ടായത്.
കാറ്റഗറി ഒന്നിൽപെടുന്ന കാത്യ കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ് മെക്സിക്കോയുടെ കിഴക്കൻ മേഖല. ഇവിടെ കനത്ത മഴയാണ്. കൊടുങ്കാറ്റും പേമാരിയും ഭൂകന്പത്തിൽ തകർന്ന പ്രദേശങ്ങളിലേക്കുമെത്തിയാൽ ദുരിതം കൂടും. മണിക്കൂറിൽ 165 കിലോമീറ്ററായിരുന്ന കൊടുങ്കാറ്റിന്റെ വേഗം 120 ആയി കുറഞ്ഞതായി യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു.
മെക്സിക്കോ ഭൂചലനം: മരണം 63
12:56 AM Sep 10, 2017 | Deepika.com