കൊച്ചി: കൊച്ചി സ്മാർട് സിറ്റിയുടെ തലപ്പത്തു പുതിയ ആളെ നിയോഗിക്കുന്ന കാര്യത്തിൽ സ്മാർട് സിറ്റി പ്രമോട്ടർമാരായ ദുബായ് ഹോൾഡിംഗിന്റെ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന ചർച്ച നിർണായകം. സ്മാർട് സിറ്റി നേരിടുന്ന മറ്റു പ്രതിസന്ധികളും ഈ മാസം നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ചയാകും. തീയതി സംബന്ധിച്ച് അന്തിമരൂപമായിട്ടില്ലെന്നു ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു.
സ്മാർട് സിറ്റി പദ്ധതി സംബന്ധിച്ച വിലയിരുത്തലും ആശങ്കകളും സംസ്ഥാന സർക്കാർ സ്മാർട് സിറ്റി അധികൃതരുമായി ഇതിനകം പങ്കുവച്ചിട്ടുണ്ട്. പ്രശ്നങ്ങളെല്ലാം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വൈകാതെ ഡയറക്ടർ ബോർഡ് യോഗം ചേരുന്ന പശ്ചാത്തലത്തിലാണു ദുബായ് ഹോൾഡിംഗ്സിന്റെ പ്രതിനിധികൾ കൂടുതൽ ചർച്ചകൾക്കായി എത്തുന്നത്.
കൊച്ചി സ്മാർട് സിറ്റിയുടെ സിഇഒ സ്ഥാനത്തുനിന്നു ബാജു ജോർജിനെ അടുത്തിടെ മാറ്റി ദുബായ് ഹോൾഡിംഗ്സിന്റെ ചീഫ് റിയൽ എസ്റ്റേറ്റ് ഓഫീസർ ഖാലിദ് അൽ മാലിക്കിനെ താത്കാലികമായി നിയോഗിച്ചിരുന്നു. ഡയറക്ടർ ബോർഡിലേക്കു മൂന്നുപേരെ പുതിയതായി ഉൾപ്പെടുത്തുകയും ചെയ്തു. ഈ തീരുമാനം രണ്ടു മാസങ്ങൾക്കു മുന്പുതന്നെ സർക്കാരിനെ അറിയിച്ചിരുന്നുവെന്നു ഐടി സെക്രട്ടറി പറഞ്ഞു.
ദുബായ് സ്മാർട് സിറ്റിയുടെ മാനേജിംഗ് ഡയറക്ടർ പദവിക്കൊപ്പമാണ് കൊച്ചിയിലെ പദ്ധതിയുടെ സിഇഒ സ്ഥാനം ബാജു ജോർജ് വഹിച്ചിരുന്നത്. ദുബായ് ഹോൾഡിംഗ്സിന്റെ തലപ്പത്തുണ്ടായ അഴിച്ചുപണികളുടെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ മാറ്റം. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന മുഴുവൻസമയ സിഇഒയെ നിയോഗിക്കുന്നതിനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നു ദുബായ് ഹോൾഡിംഗ്സ് അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഴുവൻസമയ സിഇഒയെ നിയോഗിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനും താത്പര്യമുണ്ട്. സിഇഒ സ്ഥാനത്തേക്കു പുതിയ ആളെ കൊണ്ടുവരുന്നതു ഡയറക്ടർ ബോർഡിനെ ബോധ്യപ്പെടുത്തിക്കൊണ്ടാവണമെന്ന കാര്യം ഖാലിദ് അൽ മാലിക്കിനെ അറിയിച്ചിട്ടുണ്ടെന്നും എം. ശിവശങ്കർ കൂട്ടിച്ചേർത്തു.
ദുബായ് ഹോൾഡിംഗ്സ് പ്രതിനിധികൾ ചർച്ചകൾക്കായി കേരളത്തിലേക്ക്
11:57 PM Sep 07, 2017 | Deepika.com