ന്യൂഡൽഹി: നേട്ടങ്ങളുടെ ഒരുവർഷം പിന്നിട്ട് റിലയൻസ് ജിയോ. 2016 സെപ്റ്റംബർ അഞ്ചിനു പ്രവർത്തനമാരംഭിച്ച ജിയോ ഒരു വർഷംകൊണ്ട് 13 കോടി വരിക്കാരെയാണ് സ്വന്തമാക്കിയത്. അഭിമാനകരമായ നേട്ടം കൈവരിക്കാൻ യത്നിച്ച എല്ലാ ജിയോ ജീവനക്കാർക്കും റിലയൻസ് മേധാവി മുകേഷ് അംബാനി കത്തിലൂടെ നന്ദിയറിച്ചു.
ഡിജിറ്റൽ രംഗത്തെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളാനുള്ള പാകത ഇന്ത്യക്കായില്ല എന്ന വാദമുന്നയിച്ചവർക്കുള്ള മറുപടിയാണ് ജിയോ. ടെലികോം രംഗത്ത് ലോകത്തിനുപോലും മാതൃകയാകാനുളള്ള മികവ് ജിയോ കൈവരിച്ചെന്നും അംബാനി അഭിപ്രായപ്പെട്ടു. 90 ദിവസത്തേക്ക് സൗജന്യ 4 ജി ഡാറ്റയും വോയ്സ് കോളും പ്രഖ്യാപിച്ചാണ് ജിയോ പ്രവർത്തനമാരംഭിച്ചത്.
ജിയോ സൗജന്യനിരക്കിൽ ഡാറ്റ നല്കിത്തുടങ്ങിയതോടെ രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗവും കുതിച്ചുയർന്നു. ഇന്ത്യയിലെ പ്രതിമാസ മൊബൈൽ ഇന്റർനെറ്റ് ഉപയോഗം 20 കോടി ജിബിയിൽനിന്നു 150 കോടിയായാണ് ഉയർന്നത്. ഇതിൽ 125 കോടി ജിബി ജിയോ ഉപയോക്താക്കളുടെ സംഭാവനയാണ്. ജിയോ പ്രവർത്തനമാരംഭിച്ചതോടെ മൊബൈൽ ഡാറ്റയുടെ വിലയിലും ഗണ്യമായ കുറവുണ്ടായി. 1 ജിബി ഡാറ്റയ്ക്കു മറ്റു ടെലികോം കന്പനികൾ 250 രൂപ ഈടാക്കിയിരുന്നത് ജിയോയുടെ വരവോടെ 10 രൂപയായി താണു.
റിലയൻസ് കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ച ഫീച്ചർഫോണായ ജിയോഫോണും നേട്ടങ്ങളുടെ പാതയിലാണ്. കേവലം മൂന്നു ദിവസങ്ങൾകൊണ്ട് ജിയോഫോൺ 60 ലക്ഷം ബുക്കിഗ് നേടിയെന്നാണ് റിപ്പോർട്ടുകൾ.
നേട്ടങ്ങളുടെ നെറുകയിൽ റിലയൻസ് ജിയോ
11:57 PM Sep 07, 2017 | Deepika.com