നേപ്പിൾസ്: മരണത്തിന്റെ മുനമ്പിൽനിന്നാണ് കൂടപ്പിറപ്പുകൾ അവർ മൂന്നു പേർ തിരിച്ചെത്തിയത്. ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരണത്തെ മുഖാമുഖം കണ്ട 16 മണിക്കൂറുകൾക്കു ശേഷം അവരെ രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് വലിച്ചെടുത്തു. ഇറ്റാലിയൻ ദ്വീപായ ഈസ്ക്കിയയിലാണ് ഭൂകമ്പത്തിലും വേർപിരിയാത്ത സഹോദരസ്നേഹത്തിന്റെ കഥ വാർത്തയാകുന്നത്.
ഞായറാഴ്ച, ഭൂചലനം ആരംഭിച്ചയുടൻ മൂത്ത സഹോദരനായ പതിനൊന്നുകാരൻ സിറോയാണ് ഇളയ അനുജൻമാരെ വീട്ടിലെ കട്ടിലിന് അടിയിലേക്ക് വലിച്ചു കയറ്റിയത്. പിന്നാലെ ഇവർ താമസിച്ചിരുന്ന കെട്ടിടം തകർന്നു. മണിക്കൂറുകൾക്കുശേഷം പുലർച്ചെ നാലോടെ ഏഴു മാസം പ്രായമായ സഹോദരൻ പാസ്കലിനെ രക്ഷപ്പെടുത്തി. ഉച്ചയ്ക്കുശേഷം എട്ടുവയസുകാരൻ മത്യാസിനെയും രക്ഷപ്പെടുത്തി. ഇതിനിടെ സിറോയ്ക്ക് ട്യൂബിലൂടെ വെള്ളം നൽകാൻ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞിരുന്നു.
ഇവരുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കെട്ടിടം തകർന്നയുടൻ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്കായി. ഇവരാണു കെട്ടിടത്തിൽ കുരുങ്ങിയ കുട്ടികളെ സംബന്ധിച്ചു വിവരം നൽകിയത്.
റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 39 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭൂകന്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. 50,000ൽ അധികം പേർ താമസിക്കുന്ന ദ്വീപാണ് ഈസ്ക്കിയ. വിനോദ സഞ്ചാരത്തിനു പേരു കേട്ട പ്രദേശമായ ഈസ്കിയയിലേക്കു നേപ്പിൾസിൽനിന്നു ഫെറിയിൽ മാത്രമേ പോകാൻ കഴിയൂ.
തകർന്ന കെട്ടിടത്തിൽ 16 മണിക്കൂർ; സഹോദരരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി
12:05 AM Aug 23, 2017 | Deepika.com