സിംഗപ്പൂർ: യുഎസ് യുദ്ധക്കപ്പൽ ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തു നാവികസേനാ ഉദ്യോഗസ്ഥരെ കാണാതാവുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുഎസ്എസ് ജോൺ എസ്. മക്കെയിൻ എന്ന മിസൈൽനശീകരണിക്കപ്പലാണ് ലൈബീരിയൻ ടാങ്കറായ എം.സി. ആൽനിക്കുമായി കൂട്ടിയിടിച്ചത്. മലേഷ്യയ്ക്കു സമീപം മലാക്ക കടലിടുക്കിലായിരുന്നു അപകടം. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് യുഎസ് യുദ്ധക്കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിക്കുന്നത്.
സിംപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു യുഎസ് എസ് ജോൺ എസ് മക്കെയിൻ. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. ടാങ്കറിൽ 30,000 ടൺ എണ്ണയും രാസവസ്തുക്കളും ഉള്ളതായാണ് വിവരം.
കൂട്ടിയിടിയെത്തുടർന്ന് യുദ്ധക്കപ്പലിന്റെ ക്രൂ ബർത്തിലും മെഷീൻ റൂമിലും വെള്ളം കയറി. കപ്പൽ യാത്ര തുടരുകയും സിംഗപ്പൂരിലെ ചാംഗി നേവൽബേസിൽ എത്തുകയും ചെയ്തു.
കാണാതായ നാവികർക്കായി ഊർജിത തെരച്ചിൽ നടന്നുവരുന്നു. യുഎസിനു പുറമേ മലേഷ്യയുടെയും സിംഗപ്പൂരിന്റെയും വിമാനങ്ങളും കപ്പലുകളും തെരച്ചിൽ നടത്തുന്നു.
ജപ്പാനിലെ യോസുകാ നാവികത്താവളം ആസ്ഥാനമായുള്ള അമേരിക്കയുടെ ഏഴാം കപ്പൽപടയിൽപ്പെട്ട കപ്പലാണ് യുഎസ് എസ് ജോൺ എസ് മക്കെയിൻ. യുഎസ് സെനറ്റർ ജോൺ മക്കെയിന്റെ അച്ഛന്റെയും മുത്തച്ഛന്റെയും പേരാണു കപ്പലിനു നൽകിയിട്ടുള്ളത്. ഇരുവരും നാവികസേനാ അഡ്മിറൽമാരായിരുന്നു.
അപകടത്തിൽപ്പെട്ട നാവികർക്കായി താൻ പ്രാർഥിക്കുന്നതായി സെനറ്റർ ജോൺ മക്കെയിൻ അറിയിച്ചു. വളരെ മോശം എന്നായിരുന്നു അപകടവിവരം അറിഞ്ഞശേഷമുള്ള പ്രസിഡന്റ് ട്രംപിന്റെ ആദ്യ പ്രതികരണം. അപകടത്തിൽപ്പെട്ടവർക്കായി പ്രാർഥിക്കുന്നതായി തുടർന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഏഴാം കപ്പൽപടയിൽ അപകടത്തിനിരയാവുന്ന രണ്ടാമത്തെ കപ്പലാണിത്. ജൂണിൽ യുഎസ്എസ് ഫിറ്റ്സ്ജെറാൾഡ് എന്ന യുദ്ധക്കപ്പൽ ഫിലിപ്പീൻ ചരക്കു കപ്പലുമായി ജപ്പാനു സമീപം കൂട്ടിയിടിച്ച് ഏഴുപേർക്കു ജീവഹാനി നേരിടുകയുണ്ടായി.
അമേരിക്കൻ യുദ്ധക്കപ്പൽ എണ്ണടാങ്കറുമായി കൂട്ടിയിടിച്ചു
12:26 AM Aug 22, 2017 | Deepika.com