സിയൂൾ: അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനികർ പങ്കെടുക്കുന്ന വാർഷിക സംയുക്ത സൈനികാഭ്യാസത്തിന് ഇന്നലെ തുടക്കം കുറിച്ചു. എരിതീയിൽ എണ്ണ ഒഴിക്കുന്ന നടപടിയാണിതെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നൽകി.
കൊറിയൻ മേഖലയിലെ സംഘർഷം ആളിക്കത്തിക്കാതെ സൈനികാഭ്യാസം നിർത്തിവയ്ക്കാൻ ഉത്തരകൊറിയയുടെ സുഹൃത്തായ ചൈന ആവശ്യപ്പെട്ടു.
രണ്ടാഴ്ച ദീർഘിക്കുന്ന സൈനികാഭ്യാസത്തിൽ 17500 യുഎസ് സൈനികർ പങ്കെടുക്കുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് സൈനികരുടെ സംഖ്യ ഇത്തവണ കുറച്ചിരിക്കുകയാണ്. കംപ്യൂട്ടർ അധിഷ്ഠിത പരിപാടികളാണു സൈനികാഭ്യാസത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞമാസം ഉത്തരകൊറിയ രണ്ടു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ഐസിബിഎം) പരീക്ഷിച്ചതിനെത്തുടർന്നാണു കൊറിയൻ മേഖലയിൽ സംഘർഷം രൂക്ഷമായത്. പസഫിക്കിലെ ഗ്വാമിലുള്ള യുഎസ് സൈനികത്താവളവും വിവിധ യുഎസ് നഗരങ്ങളും തങ്ങളുടെ മിസൈലിന്റെ ആക്രമണപരിധിയിലാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചു.
ഇതെത്തുടർന്ന് ഉത്തരകൊറിയയെ തകർത്തു തരിപ്പണമാക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനവും വന്നു. വാക് പോരു മുറുകുന്നതിനിടെ ഉത്തരകൊറിയയുടെ മേൽ സമ്മർദത്തിന് ചൈനയെ അമേരിക്ക നിർബന്ധിച്ചു.
തത്കാലം ആക്രമണത്തിനില്ലെന്നും അമേരിക്കയുടെ മണ്ടൻ നയപരിപാടികൾ ഏതറ്റംവരെ പോകുമെന്നു കാണട്ടെയെന്നും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പറഞ്ഞതോടെ യുദ്ധം ആസന്നമാണെന്ന ഭീതി ഒഴിവായി.
ഇതിനിടെ സൈനികാഭ്യാസത്തിനെതിരേ ദക്ഷിണകൊറിയയിലും പ്രകടനങ്ങൾ അരങ്ങേറി. രണ്ട് വിമാനവാഹിനിക്കപ്പലുകൾ കൊറിയൻ മേഖലയിലേക്കു കൊണ്ടുവരാനുള്ള പദ്ധതി ഉപേക്ഷിക്കുന്നതിനെക്കുറിച്ചു യുഎസ് ആലോചിക്കുകയാണെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഇതേസമയം, ദക്ഷിണകൊറിയ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണു സൈനികാഭ്യാസം നടത്തുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ജോർദാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ പത്രലേഖകരോടു പറഞ്ഞു.
ഉത്തരകൊറിയൻ മിസൈൽ ഭീഷണിയെക്കുറിച്ചു ചർച്ച ചെയ്യുന്നതിനും സൈനികാഭ്യാസം പരിശോധിക്കുന്നതിനുമായി യുഎസ് പസഫിക് കമാൻഡ് മേധാവി അഡ്മിറൽ ഹാരി ഹാരീസ് ഇന്നലെ ദക്ഷിണകൊറിയയിലെത്തി.
സൈനികാഭ്യാസ പ്രകടനം ഗുരുതര പ്രത്യാഘാതത്തിനിടയാക്കുമെന്ന് ഉത്തരകൊറിയയിലെ റോഡോംഗ് സിൻമുൺ പത്രം മുന്നറിയിപ്പു നൽകി.
യുഎസും ദക്ഷിണകൊറിയയും സൈനികാഭ്യാസം ആരംഭിച്ചു
12:26 AM Aug 22, 2017 | Deepika.com