ബാഴ്സലോണ: സ്പാനിഷ് നഗരമായ ബാഴ്സലോണയിൽ കാൽനടയാത്രക്കാരുടെ മധ്യത്തിലേക്കു വാൻ ഓടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ വാൻ ഡ്രൈവറെ പോലീസ് വെടിവച്ചുകൊന്നു.
മൊറോക്കൻ സ്വദേശിയായ യൂനുസ് അബുയാക്കൂബ് എന്ന 23കാരനാണു കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ സ്ഫോടകവസ്തു നിറച്ച ബെൽറ്റ് കാണപ്പെട്ടതിനാൽ റോബോട്ടിനെ (യന്ത്രമനുഷ്യനെ) അയച്ചു പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്.
ബാഴ്സലോണയിലെ ഭീകരാക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ട അക്രമി ഒരു കാർ തട്ടിയെടുക്കുകയും അതിന്റെ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയശേഷം പ്രസ്തുത കാറിൽ കടന്നു കളയുകയുമായിരുന്നു. പിന്നീട് കാർ ഉപേക്ഷിച്ച് പലായനം ചെയ്തു.
യൂറോപ്പിലാകമാനം തെരച്ചിൽ നടത്തുന്നതിനിടെയാണ് ബാഴ്സലോണയിൽനിന്ന് 60 കിലോമീറ്റർ അകലെ സുബിരാറ്റ്സിൽ അക്രമിയെ കണ്ടെത്തിയത്.
ബാഴ്സലോണയിലും കാംബ്രിൽസിലുമായി നടന്ന ആക്രമണങ്ങളിൽ 14 പേർക്കാണു ജീവഹാനി നേരിട്ടത്. 12 അംഗ ഭീകരസെല്ലാണ് ആക്രമണപരിപാടി ആസൂത്രണം ചെയ്തതെന്നും ബാഴ്സലോണയിലെ സഗ്രഡാ ഫാമിലിയാ(ഹോളിഫാമിലി) ബസിലിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
ഭീകരർ ശേഖരിച്ചുവച്ച സ് ഫോടകവസ്തുക്കൾ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതു കാരണം വിപുലമായ ആക്രമണത്തിനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ബാഴ്സലോണ ഭീകരാക്രമണം: വാൻ ഡ്രൈവറെ പോലീസ് വെടിവച്ചുകൊന്നു
12:26 AM Aug 22, 2017 | Deepika.com