മുംബൈ: കടം കയറിയാൽ മറ്റു മാർഗമില്ല. വിലകൂടിയതു വിറ്റ് രക്ഷപ്പെടുക. എസാർ ഗ്രൂപ്പ് ചെയ്തത് അതാണ്. ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് വിറ്റൊഴിഞ്ഞു. പെട്രോളിയം റിഫൈനറിയും റീട്ടെയിൽ പന്പുകളും തുറമുഖവും വൈദ്യുതി നിലയവും എസാർ ഗ്രൂപ്പ് വിറ്റു.
റഷ്യയുടെ റോസ്നെഫ്റ്റ് എന്ന എണ്ണക്കന്പനിക്കും ഒരു നിക്ഷേപക സഖ്യത്തിനുംകൂടിയാണ് എസാർ ഓയിലും അനുബന്ധ കന്പനികളുംകൂടി 1290 കോടി ഡോളറി(82,750 കോടി രൂപ)നാണു വിറ്റത്. റഷ്യൻ കന്പനിക്കു 49.13 ശതമാനം ഓഹരി കിട്ടും. ഹോളണ്ടിലെ ഉത്പന്ന വ്യാപാര കന്പനി ട്രഫിഗുരയും റഷ്യൻ നിക്ഷേപനിധി യുണൈറ്റഡ് കാപ്പിറ്റൽ പാർട്നേഴ്സും ചേർന്നു 49.13 ശതമാനം വാങ്ങും. ശേഷിക്കുന്ന 1.76 ശതമാനം ചില്ലറ ഓഹരിയുടമകളുടേതാണ്. എസാർ ഓയിലിന്റെ ഓഹരികൾ തിരിച്ചുവാങ്ങിയപ്പോൾ കൊടുക്കാതിരുന്ന അവർക്കു പുതിയ കന്പനിയുടെ ഓഹരികൾ നല്കും.
എസാർ ഗ്രൂപ്പിന്റെ കടബാധ്യതയിൽ 70,000 കോടി രൂപ കുറയ്ക്കാൻ ഈ വില്പന സഹായിക്കും. ഇനിയും 40,000 കോടി രൂപയുടെ കടം ശേഷിക്കും.
1970കളിൽ രൂപംകൊണ്ടതാണു മഹാരാഷ്ട്രയിലെ റുയിയമാരുടെ എസാർ ഗ്രൂപ്പ്. ശശി റുയിയ, രവി റുയിയ, പ്രശാന്ത് റുയിയ തുടങ്ങിയ സഹോദരന്മാർ ചേർന്നു സ്റ്റീൽ വ്യവസായത്തിലാണ് ആദ്യം വളർന്നത്. എസാർ സ്റ്റീലിൽനിന്ന് ടെലികോം, ഷിപ്പിംഗ്, വൈദ്യുതി, റീട്ടെയിൽ, ബിപിഒ, പെട്രോളിയം മേഖലകളിലേക്കു കടന്നു. ആദ്യം പിന്മാറിയതു ടെലികോമിൽനിന്നാണ്. അത് വോഡഫോണിനെ ഇന്ത്യയിലേക്കു വരുത്തി.
ഇപ്പോഴത്തെ വില്പനവഴി രാജ്യത്തേക്കുള്ള ഏറ്റവും വലിയ വിദേശനിക്ഷേപമാണു വരുന്നത്. എസാർ ഗ്രൂപ്പ് തുടങ്ങിയിട്ടു വിദേശികൾക്കു വിറ്റ ബിസിനസുകൾ വഴി 3000 കോടി ഡോളർ ഇന്ത്യയിലെത്തിയിട്ടുണ്ട്.
എസാർ ഓയിൽ റഷ്യൻ കന്പനിക്ക്
12:12 AM Aug 22, 2017 | Deepika.com