മുംബൈ: ഇൻഫോസിസ് ടെക്നോളജീസിന്റെ പ്രശ്നങ്ങളും ആഗോള ആശങ്കകളും ഓഹരികളെ താഴോട്ടു വലിച്ചു. സെൻസെക്സ് 265.83 പോയിന്റ് താണ് 31,258.85ലും നിഫ്റ്റി 83.05 പോയിന്റ് താണ് 9,754.35ലും ക്ലോസ് ചെയ്തു.
ഇൻഫോസിസ് ഓഹരികൾ ഇന്നലെ 5.65 ശതമാനം താണ് 870.95 രൂപയിലെത്തി. വ്യാഴാഴ്ച 1,020.85 രൂപയിൽ ക്ലോസ് ചെയ്തതാണ് ഇൻഫി. രണ്ടു ദിവസത്തെ വ്യാപാരംകൊണ്ട് 150 രൂപ നഷ്ടം. 14.7 ശതമാനം ഇടിവാണിത്. രണ്ടു ദിവസംകൊണ്ട് ഇൻഫി ഓഹരിയുടെ മൊത്ത വിപണിമൂല്യം 34,000 കോടി രൂപ കുറഞ്ഞ് രണ്ടു ലക്ഷം കോടി രൂപയ്ക്കു താഴെയായി. സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയടക്കമുള്ള പ്രമോട്ടർമാർക്കു മാത്രം നാലായിരം കോടി രൂപയുടെ നഷ്ടം വരും.
എംഡിയും സിഇഒയും ആയിരുന്ന വിശാൽ സിക്കയുടെ രാജിയിൽ കലാശിച്ച ഉൾപ്പോര് പെട്ടെന്നു തീരില്ലെന്നാണ് ഇൻഫി നിരീക്ഷകർ പറയുന്നത്. പകരം, മികച്ച സിഇഒയെ കിട്ടാനുള്ള സാധ്യത ചുരുക്കമാണെന്നു വിലയിരുത്തപ്പെടുന്നു. കന്പനിയിൽനിന്നു സീനിയർ എക്സിക്യൂട്ടീവുകളുടെ ഒഴുക്കുണ്ടാകുമെന്നാണു ഭീതി. ഇതോടൊപ്പം ഇടപാടുകാരും കന്പനിയെ വിട്ടുപോകാം. ടിസിഎസ്, കോഗ്നിസന്റ് തുടങ്ങിയ എതിർകന്പനികൾ ഇടപാടുകളും കോൺട്രാക്ടുകളും റാഞ്ചും. ഇതിനിടെ ഇൻഫി മേധാവികൾ ഇൻസൈഡർ ട്രേഡിംഗ് നടത്തിയെന്ന പരാതിയിലെ യുഎസ് അന്വേഷണവും പ്രശ്നമായി.
ഇതാണ് 13,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപിച്ചിട്ടും വിപണി ഇൻഫിയെ കൈവിട്ടത്. ഇന്നലെ ഓഹരികൾ താഴില്ലെന്നാണു മിക്കവരും പ്രതീക്ഷിച്ചിരുന്നത്.
ഇതോടൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയപരിപാടികളെപ്പറ്റി ഉടലെടുത്ത ആശങ്കയും പൊതുവേ യൂറോപ്യൻ - അമേരിക്കൻ ഓഹരികളുടെ ഉയർന്ന വില സംബന്ധിച്ച വിശകലനങ്ങളും വിപണിയെ താഴോട്ടു നയിച്ചു. ഐടി ഓഹരികളുടെ സൂചിക രണ്ടു ശതമാനത്തിലേറെ താണു.
സെൻസെക്സ് മൂന്നു ദിവസംകൊണ്ട് 800 പോയിന്റ് താണിട്ടുണ്ട്. ഒരു കറക്ഷന്റെ വഴിയിലാണു നിഫ്റ്റിയും സെൻസെക്സും എന്നു പലരും കരുതുന്നു.
ഇൻഫിയിൽ പ്രതീക്ഷ മങ്ങി; സൂചികകൾ വീണ്ടും താഴോട്ട്
12:12 AM Aug 22, 2017 | Deepika.com