ബാഗ്ദാദ്: മൊസൂളിനു പടിഞ്ഞാറുള്ള തൽ അഫാർ നഗരം ഐഎസിന്റെ പിടിയിൽനിന്നു മോചിപ്പിക്കുന്നതിന് ഇറാക്കിന്റെ കരസേന പോരാട്ടം ആരംഭിച്ചു. ജൂലൈയിൽ മൊസൂളിന്റെ നിയന്ത്രണം ഐഎസിൽ നിന്ന് ഇറാക്ക് പിടിച്ചശേഷമുള്ള ഏറ്റം വലിയ സൈനിക മുന്നേറ്റമാണിത്.
ഇന്നലെ രാവിലെ നടത്തിയ ടിവി പ്രസംഗത്തിലാണ് തൽഅഫാർ യുദ്ധം ആരംഭിച്ച കാര്യം പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചത്. കീഴടങ്ങുകയോ മരിക്കുകയോ അല്ലാതെ ഐഎസിന്റെ മുന്നിൽ മറ്റു മാർഗമൊന്നുമില്ലെന്ന് അൽ അബാദി മുന്നറിയിപ്പു നൽകി. ഇതുവരെയുള്ള എല്ലാ യുദ്ധത്തിലും ഐഎസിനു കനത്ത പ്രഹരം നൽകാൻ ഇറാക്ക് സൈന്യത്തിനു സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൽ അഫാറിനു പടിഞ്ഞാറുള്ള അൽ അബ്രാ അൽ സ്കീറാ ഗ്രാമം ഇറാക്കി സൈന്യം പിടിച്ചെന്ന് അധികൃതർ വ്യക്തമാക്കി. കരയുദ്ധം ആരംഭിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച യുഎസ് പിന്തുണയുള്ള മുന്നണി തൽ അഫാറിൽ വ്യാപകമായ വ്യോമാക്രമണം നടത്തുകയുണ്ടായി. സുന്നി പ്രവിശ്യയായ നിനവേയിലെ ഷിയാ മേഖലയായ തൽ അഫാർ 2014 ജൂണിലാണ് ഐഎസ് ഭീകരർ പിടിച്ചത്. മൊസൂളിൽനിന്നു സിറിയയിലേക്കുള്ള പ്രധാന റോഡിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
തൽ അഫാർ നഗരം പിടിക്കാൻ ഇറാക്ക് സൈന്യം പോരാട്ടം തുടങ്ങി
11:05 PM Aug 20, 2017 | Deepika.com